നാട്ടുകാരെ പേടിച്ച് കള്ളൻ താഴേക്ക് ചാടി; നാട്ടുകാർ ചാടിപ്പിടിച്ചു; സംഭവിച്ചത്

മങ്ങാട്ട് അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച ആളെ നാട്ടുകാർ വളഞ്ഞ് പിടിക്കാൻ ശ്രമിക്കുന്നതിനിടെ വീടിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി. വീഴ്ചയിൽ ശരീരത്തിന് ചതവുപറ്റിയ മോഷ്ടാവിനെ പൊലീസിന്റെ സഹായത്തോടെ നാട്ടുകാർ ആശുപത്രിയിലാക്കി. പോത്തൻകോട് ജൂബിലി ഭവനിൽ ബിജു സെബാസ്റ്റ്യനാണ് (46) മോഷണ ശ്രമത്തിനിടെ നാട്ടുകാരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ വീടിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടിയത്. ഇയാൾ അടൂർ ജനറൽ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി പത്തിനാണ് സംഭവം. മങ്ങാട് ചരുവിള സുമവില്ലയിൽ രാജന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. രാജനും കുടുംബവും യുഎസിലാണ്. കൊടുമൺ സ്വദേശികളായ ദമ്പതികളെയാണ് വീടു നോക്കാൻ ഏൽപിച്ചിരിക്കുന്നത്. ഇവർ ശനിയാഴ്ച രാത്രി എത്തിയപ്പോഴാണ് കാർ പോർച്ചിന്റെ ഗ്രില്ല് തുറന്നു കിടക്കുന്നതും അകത്ത് തുണികളടങ്ങിയ ബാഗ് ഇരിക്കുന്നതും ശ്രദ്ധയിൽപെട്ടത്. വീടിനുള്ളിൽ ആരോ ഉള്ളതായി ബോധ്യപ്പെട്ടതോടെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു.

നിമിഷങ്ങൾക്കുള്ളിൽ നാട്ടുകാർ വീടു വളഞ്ഞു. ഇതിൽ രണ്ടു പേർ വീടിനുള്ളിൽ കടന്ന് പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ കണ്ടത്. അപ്പോഴേക്കും മുകളിലത്തെ നിലയിലേക്ക് കയറിയ മോഷ്ടാവ് താഴേക്ക് ചാടുകയായിരുന്നു. താഴെ നിന്ന ആൾക്കാർ ഇയാളെ ചാടിപ്പിടിച്ചതിനാൽ കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പിന്നീട് ഇയാളെ പൊലീസിന്റെ സഹായത്തോടെ നാട്ടുകാർ ജനറൽ ആശുപത്രിയിലാക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തു എന്ന് പൊലീസ് പറഞ്ഞു.