കസ്റ്റഡി മപണത്തിന്റെ പേരിൽ കേരളാപൊലീസ് വിമർശനങ്ങളേറ്റു വാങ്ങുമ്പോൾ ഇതാ മറ്റൊരു മാതൃക. ഈ നന്‍മക്കാഴ്ച തൃശൂർ–പാലക്കാട് ദേശീയപാതയിലാണ്. കഥാനായകർ രണ്ട് പൊലീസുകാർ. ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി റോഡാകെ ചില്ലുകൂമ്പാരമായപ്പോൾ വഴി വൃത്തിയാക്കാനിറങ്ങിയത് ഇവരാണ്. മണ്ണുത്തി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊസീസ് ഉദ്യോഗസ്ഥരായ ബിനുക്കുട്ടനും പിവി വിനീഷുമാണ് മാതൃകയായത്.
ഇവരുടെ മാതൃകയെക്കുറിച്ച് ടിജെ ശ്രീജിത്ത് എന്നയാൾ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ:
''ഈ പോലീസുകാര്‍ക്ക് നല്‍കാം, മനസ്സ് നിറഞ്ഞൊരു സല്യൂട്ട്
ബസ്സുകള്‍ കൂട്ടിയിടിച്ച് റോഡിലാകെ ചില്ല് നിറഞ്ഞു കിടക്കുന്നു. കോരിച്ചൊരിയുന്ന മഴയില്‍ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് ചൂലും ചവറ് കോരിയുമെടുത്ത് പൊട്ടിച്ചിതറിയ ചില്ലുകൂമ്പാരം അടിച്ചുവാരുന്നു....തൃശ്ശൂര്‍-പാലക്കാട് ദേശീയപാതയിലെ കളത്തോട് ഭാഗത്ത് കണ്ട കാഴ്ചയില്‍ പൊതുജനം അതിശയിച്ച് നിന്നു. അതൊന്നും ശ്രദ്ധിക്കാതെ നനഞ്ഞൊട്ടിയ യൂണിഫോമില്‍ ആ പോലീസുകാര്‍ ഒരേസമയം വാഹനങ്ങളെ കടത്തിവിടുകയും റോഡ് വൃത്തിയാക്കുകയും ചെയ്തു കൊണ്ടിരുന്നു.
കസ്റ്റഡി മരണത്തിന്റെ പേരില്‍ കേരള പോലീസ് തലതാഴ്ത്തുമ്പോള്‍ തൃശ്ശൂരിലെ രണ്ട് പോലീസുകാര്‍ നന്മയുടെ കരുതലെന്തെന്ന് കാണിച്ചു തരുന്നു. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് പാലക്കാട് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് ബസ്സുകള്‍ ഒന്നിന് പിറകെ ഒന്നായി ഇടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും റോഡ് മുഴുവന്‍ ബസ്സുകളുടെ ചില്ല് ചിതറിതെറിച്ചു വീണു.
രാവിലെയുള്ള ബൈക്ക് പട്രോളിങ്ങിന്റെ ഭാഗമായി മണ്ണുത്തി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനുകുട്ടനും പി.വി. വിനീഷും ഈസമയത്താണ് കാളത്തോട് എത്തിയത്. മഴയില്‍ നനഞ്ഞ് കിടക്കുന്ന റോഡില്‍ ചില്ലുകഷ്ണങ്ങള്‍ കൂടി കിടന്നാല്‍ ഇരുചക്ര വാഹന യാത്രികര്‍ക്കുള്‍പ്പടെ അപകട സാധ്യതയുണ്ടെന്ന് തിരച്ചറിഞ്ഞ ഇവര്‍ സമീപത്തെ ബാങ്കില്‍ നിന്നും ചൂലും ചവറ് കോരിയും സംഘടിപ്പിച്ചു.
മഴയെ വകവെയ്ക്കാതെ റോഡ് അടിച്ചുവാരി വൃത്തിയാക്കാന്‍ തുടങ്ങി. ഇതിനൊപ്പം വാഹനങ്ങള്‍ കടത്തിവിടാനും. പതിനഞ്ച് മിനിറ്റോളമെടുത്താണ് ഇരുവരും റോഡ് വൃത്തിയാക്കിയത്. 'നനഞ്ഞു കിടക്കുന്ന റോഡില്‍ ചില്ലു കൂടി കിടന്നാല്‍ അപകടമുണ്ടാവാനിടയുണ്ടല്ലോ എന്നോര്‍ത്താണ് ഇറങ്ങിയത്' ബിനുക്കുട്ടന്‍ പറഞ്ഞു. 'ഇതിനിടെ ആരോ വീഡിയോ എടുത്തിരുന്ന്. തിരികെ സ്‌റ്റേഷനില്‍ എത്തിക്കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞാണ് ചില വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഈ വീഡിയോ വന്നെന്നറിഞ്ഞത്''