കടൽക്കൊള്ളക്കാരന്റെ പ്രേതത്തെ വിവാഹം കഴിച്ചു; കൊലപാതകഭീഷണി: യുവതിയുടെ വാദം

കടൽക്കൊള്ളക്കാരന്റെ പ്രേതത്തെ വിവാഹം കഴിച്ചെന്ന് അവകാശപ്പെടുന്ന യുവതി, മറ്റൊരു വിചിത്രവാദവുമായി രംഗത്ത്. അമാൻഡ് തെയ്ഗു എന്ന യുവതിയാണ് കടൽക്കൊള്ളക്കാരന്റെ പ്രേതത്തെ വിവാഹം കഴിച്ചതെന്നും, എന്നാൽ വിവാഹബന്ധം വേർപെടുത്തിയതിനെത്തുടർന്ന് പ്രേതം തനിക്ക് നേരെ കൊലപാതകഭീഷണി മുഴക്കിയെന്നും അവകാശപ്പെടുന്നത്.

2016ലാണ് ഇവർ ഹെയ്ത്തിൽ 1700ൽ ജീവിച്ചിരുന്ന ജാക്ക് എന്ന കടൽക്കൊള്ളക്കാരന്റെ പ്രേതത്തെ കല്യാണം കഴിച്ചതായി പറയുന്നത്. സാധാരണ ദമ്പതികളെപ്പോലെ തന്നെ പ്രേതവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. എന്നാൽ അതിന് ശേഷം ഇവരുടെ ആരോഗ്യസ്ഥിതി മോശമായി. അമാൻഡ് ഇത് ഗൗരവമായി എടുത്തില്ല. 

എന്നാൽ ഇവരുടെ വളർത്തുനായ തോബി മരിച്ചതോടെ ജാക്കിന്റെ സാന്നിധ്യം പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞു. മൂന്നാഴ്ചയോളം ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ല. അതോടെ ആരോഗ്യം വീണ്ടും മെച്ചപ്പെട്ടു. എന്നാലിത് അധികകാലം നീണ്ടുനിന്നില്ല. 

ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് സെർപിസ് എന്ന രോഗമാണെന്ന് തിരിച്ചറിയുന്നത്. ഇതിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്ക് മുന്നോടിയായി വിവാഹമോതിരം ഊരിമാറ്റിയതോടെ ജാക്കുമായുള്ള അദൃശ്യബന്ധം അവസാനിച്ചു. ആരോഗ്യം തിരികെ കിട്ടിയ അമാൻഡ് പൂർവ്വസ്ഥിതിയിലെത്തി. എന്നാലിപ്പോൾ ബന്ധം അവസാനിപ്പിച്ചതിന് ജാക്കിന്റെ പ്രേതം തനിക്ക് നേരെ വധഭീഷണി മുഴക്കുകയാണെന്ന് ഇവർ പറയുന്നു. പ്രേതവുമൊത്തുള്ള ജീവിതത്തെക്കുറിച്ച് ഒരു പുസ്തകവും ഇവർ എഴുതിയിട്ടുണ്ട്.

ഏതായാലും രാജ്യാന്തര മാധ്യമങ്ങളിലെല്ലാം വലിയ തലക്കെട്ടായിരിക്കുകയാണ് യുവതിയുടെ വിചിത്രവാദവും കഥയും.