മകന്റെ നല്ല അച്ഛനാകണം; ഇനി കൃഷി; ബെംഗളൂരു 'സിങ്കം' കാക്കി അഴിച്ചു; ഉള്ളുതൊടും കുറിപ്പ്

ഇന്ത്യയിലെ ഏറ്റവും പ്രയാസമേറിയ പരീക്ഷയാണ് സിവിൽ സർവീസ്. കഠിനാധ്വാനത്തിലൂടെ പരീക്ഷ ജയിച്ച് ഉയർന്ന ഉദ്യോഗത്തിൽ പ്രവേശിക്കുന്നവർ ആ ജോലി വേണ്ടെന്ന് വെയ്ക്കുന്നതിന് മുൻപ് ഒരുപാട് തവണ ചിന്തിക്കും. ബെംഗളൂരിലെ സത്യസന്ധനും നീതിമാനുമായ പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് അണ്ണാമലയുടെ പേരും. ഈ ഒൻപത് വർഷവും യാതൊരു ചീത്തപേരും കേൾപ്പികാതെ ജോലി ചെയ്ത അണ്ണാമലയുടെ രാജി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കർണാടക പൊലീസിലെ സിങ്കം എന്നാണ് അണ്ണാമലൈയെ വിളിക്കുന്നത്. 284-ാം റാങ്ക് നേടിയാണ് അണ്ണാമലൈ 2009ൽ പരീക്ഷ വിജയിച്ചത്.  ബെംഗളൂർ ഡെപ്യൂട്ടി കമ്മീഷണറായ ഇദ്ദേഹം തന്റെ രാജിയെക്കുറിച്ച് വൈകാരികമായി എഴുതിയ കുറിപ്പാണ് സമൂഹമാധ്യമത്തിൽ പുതിയ ചർച്ചാവിഷയം. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ:

സുഹൃത്തുക്കളെ, അഭ്യുദയകാംഷികളെ

എന്റെ രാജിയെക്കുറിച്ച് പറയുവാനാണീ കുറിപ്പ്. ആറുമാസത്തെ തീരുമാനത്തിന് ശേഷമാണ് ഒൻപത് വർഷം നീണ്ട് പൊലീസ് സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഈ ഒൻപത് വർഷവും കാക്കിയിലുള്ള ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. കാക്കി നൽകിയ അഭിമാനം സമാനതകളില്ലാത്തതാണ്. എന്റെ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സ്നേഹം ഒരിക്കലും മറക്കാനാകില്ല. ദൈവത്തോട് അടുത്ത് നിൽക്കുന്ന ജോലിയായിട്ടാണ് ഞാൻ പൊലീസിനെ കാണുന്നത്. അധികസമർദ്ദവും ജോലി ഭാരവുമൊക്കെ ഇതിന്റെ ഒരു ഭാഗമാണ്. പലപ്പോഴും ഇതുമൂലം ഞാൻ വേണ്ട സ്ഥലങ്ങളിൽ എനിക്ക് എത്താൻ സാധിക്കാതെയിരുന്നിട്ടുണ്ട്. 

കഴിഞ്ഞ വർഷം നടത്തിയ കൈലാസ്-മാനസരോവർ യാത്ര പലരീതിയിലും കണ്ണ് തുറപ്പിക്കുന്നതായിരുന്നു. അതോടൊപ്പം എന്റെ പ്രിയപ്പെട്ട മധുകർ ഷെട്ടി സാറിന്റെ മരണവും എന്റെ ജീവിതത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ പ്രേരിപ്പിച്ചു. എല്ലാ നല്ല കാര്യത്തിനും ഒരു അവസാനമുണ്ട്, അതുപോലെ എന്റെ കാക്കി ജീവിതം അവസാനിപ്പിക്കാനുള്ള സമയമായെന്ന് ഞാൻ തിരിച്ചറിഞ്ഞു. 

ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പോകുകയാണെന്ന് വാർത്തകളുണ്ട്. എന്നാൽ ഒരിക്കലും അങ്ങനെയൊരു ഉദ്ദേശമില്ല. എനിക്കും എന്റെ ഉറ്റസുഹൃത്ത് കൂടിയായ ഭാര്യക്കും ഏറെ വൈകാരിക നിമിഷങ്ങളാണ് ജീവിതം തന്നുകൊണ്ടിരിക്കുന്നത്. അതിനെ മറികടക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.

ഞാൻ നഷ്ടമാക്കിയ ചെറിയ സന്തോഷങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇനിയുള്ള ജീവിതം. എന്റെ മകന്റെ നല്ല അച്ഛനാകണം, അവന്റെ വളർച്ചയുടെ ഓരോ പടവും കാണണം. രാജിവെച്ച ശേഷം ആറുമാസം വിശ്രമ ജീവിതമായിരിക്കും. അതിന് ശേഷം എനിക്ക് പ്രിയപ്പെട്ട കൃഷിപ്പണിയിലേക്ക് ഇറങ്ങും. പൊലീസുകാരൻ അല്ലാത്ത എന്നെ എന്റെ ആടുകൾ അനുസരിക്കുന്നുണ്ടോയെന്ന് അറിയണമല്ലോ? 

ഇത്രയും കാലം എല്ലാവരോടും സഹവർത്തിത്തോടുകൂടിയാണ് പെരുമാറിയതെന്നാണ് വിശ്വാസം. അങ്ങനെയല്ലെങ്കിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.

സ്നേഹത്തോടെ 

അണ്ണാമലൈ