പെറ്റമ്മ കുഴിച്ചുമൂടിയ കുഞ്ഞിന് മുടന്തൻ നായ സമ്മാനിച്ചതു പുനർജന്മം

ബാങ്കോക്ക്: കാറിടിച്ചു പരുക്കേറ്റതു മുതൽ മൂന്നുകാലിൽ ഞൊണ്ടി നടക്കുന്നൊരു നാടൻ വളർത്തുനായയുടെ കൂറു മൂലം ജീവൻ തിരിച്ചുകിട്ടിയത് പെറ്റമ്മ ഉപേക്ഷിച്ച ചോരക്കുഞ്ഞിന്. കർഷകനായ യുസ നിസൈഖ വളർത്തുന്ന പിങ് പോങ് എന്ന നായയാണു പിഞ്ചുജീവനു രക്ഷകനായത്. 

വടക്കൻ തായ്‌ലൻഡിലെ ചുംപുവാങ്ങിലുള്ള ബാൻ നോങ് ഖാം ഗ്രാമത്തിൽ താമസിക്കുന്ന 15 വയസ്സുകാരിയാണ് വീട്ടുകാരെ അറിയിക്കാതെ പ്രസവിച്ച ആൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയത്. അല്പനേരത്തിനകം അതുവഴി വരാനിടയായ നായ മണം പിടിച്ച്, മണ്ണു മാന്തി കുരയ്ക്കാൻ തുടങ്ങി. കർഷകൻ ഓടി വന്നു നോക്കിയപ്പോൾ കണ്ടത് അഴുക്കുപുരണ്ടൊരു കുഞ്ഞിക്കാല് മൺകൂനയ്ക്കു പുറത്തേയ്ക്ക് ഉന്തിനിൽക്കുന്ന കാഴ്ച. മണ്ണുമാറ്റിയപ്പോൾ കുഞ്ഞിനു ജീവനുണ്ട്. പിന്നെ നാട്ടുകാരെയും വിളിച്ചുകൂട്ടി ആശുപത്രിയിലേക്കോടി. 

കുഞ്ഞിപ്പോൾ ആരോഗ്യത്തോടെയിരിക്കുന്നെന്നു മാത്രമല്ല, കുറ്റബോധം കൊണ്ടു നീറുകയായിരുന്ന അമ്മ, വീട്ടുകാരുടെ പൂർണപിന്തുണയോടെ അവനെ ഏറ്റെടുക്കുകയും ചെയ്തു