കരാട്ടെ, കുൻഫു, കളരി; എല്ലാം ചേർന്ന അസൽ ഐറ്റം; ഇത് 'ക്രാവ് മഗ'

കരാട്ടെയും, കുൻഫുവും, കളരിയുമൊക്കെ മലയാളി ഏറെ കണ്ടതാണ്. എന്നാൽ ഇപ്പറഞ്ഞതെല്ലാം ചേർന്ന അസ്സലൊരു ഐറ്റമുണ്ട്. അതാണ്  ഇസ്രായേലി സൈനിക ആയോധന കലയായ ക്രാവ് മഗ. ഇത് പരിശീലിപ്പിക്കുന്നതിനായി തൃപ്പൂണിത്തുറയിലെ ഇൻ്റർനാഷണൽ മാർഷൽ അക്കാദമിയിൽ എത്തിയിരിക്കുകയാണ് ഇസ്രായേലി സ്വദേശി അലൈൻ കൊഹെൻ. 

അടിയും തടയും ഒഴിഞ്ഞ് മാറലും മാത്രമല്ല, തെരുവിൽ നേരിടേണ്ടി വന്നേക്കാവുന്ന ആയുധങ്ങൾ ഉപയോഗിച്ചുള്ള അപ്രതീക്ഷിത ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാനുള്ള  അടവുകൾ കൂടി ഉൾപ്പെടുന്നതാണ് ക്രാവ് മഗ. ഇസ്രായേലി സൈന്യത്തിന് വേണ്ടി രൂപപ്പെടുത്തിയ ഇൗ ആയോധന കല അഭ്യസിപ്പിക്കാൻ ലോകമെമ്പാടും സഞ്ചരിക്കുകയാണ്  ഇസ്രായേലുകാരനായ അലൈൻ കൊഹെൻ. ആദ്യമായി ഇന്ത്യയിൽ എത്തിയ അലൈൻ തൃപ്പൂണിത്തറയിലെ ഇൻ്റർനാഷണൽ മാർഷൽ ആർട്ട്സ് അക്കാഡമിയിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുകയാണ്.

തൃപ്പൂണിത്തറ സ്വദേശി രാജൻ വർഗീസും ഭാര്യയും ചേർന്നാണ് മാർഷൽ ആർട്സ് അക്കാദമി നടത്തുന്നത്. ഇസ്രായേലിൽ പോയി അലൈൻ കോനെൻ്റെ കീഴിൽ ക്രാവ് മഗ അഭ്യസിച്ചയാളാണ് രാജൻ. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന അലൈൻ കോഹെൻ്റെ പ്രത്യേക പരിശീലനം ഇന്ന് അവസാനിക്കും.