‘പുറ്റിങ്ങലിൽ കുറേ പട്ടികൾ ചത്തെ’ന്ന് പോസ്റ്റ്; ഉദ്യോഗസ്ഥനെ ബാങ്ക് പുറത്താക്കി

പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരെ അപമാനിച്ച് പോസ്റ്റിട്ടു. ഇസാഫ് ബാങ്കിലെ ഉദ്യോഗസ്ഥനെ താൽക്കാലികമായി പിരിച്ചുവിട്ടു. ശൈലേഷ് കെ.എസ് എന്ന ഉദ്യോഗസ്ഥനെയാണ് ബാങ്ക് പുറത്താക്കിയത്. "പുറ്റിങ്ങലിൽ കുറേ പട്ടികൾ ചത്തു, പിന്നെ പൂരമൊക്കെ കുളമായി" എന്നാണ് പ്രകോപനപരമായ പോസ്റ്റ്. കുന്നംകുളം സ്വദേശിയായ ശൈലേഷ് ഇസാഫിന്റെ സ്വാശ്രയ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോപറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരനാണ്.

ഇയാളെ താൽക്കാലികമായി പുറത്താക്കിയെന്ന വിവരം ഇസാഫിന്റെ പേജിലൂടെയാണ് ബാങ്ക് പങ്കുവെച്ചിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ശൈലേഷ് ഇട്ട പോസ്റ്റിന് ക്ഷമ പറയുന്നുവെന്നും അന്വേഷണാത്മകമായി ഇയാളെ പിരിച്ചുവിട്ടിരിക്കുന്നുവെന്നുമാണ് ബാങ്കിന്റെ കുറിപ്പ്. ശൈലേഷ് കുറിപ്പ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

മാരുതി സുസുക്കി എഎം ഓഫീസിലെ ജീവനക്കാരൻ ഫഹദ് കെ.പിയേയും തൃശൂർ പൂരത്തിനെതിരെ പോസ്റ്റിട്ടതിന്റെ പേരിൽ പുറത്താക്കിയിരുന്നു.