'കനക നിലാവേ തുയിലുണരൂ..’; കാന്റീനിലിരുന്ന് അമ്പിളി പാടി: വൈറല്‍ വിഡിയോ

'കനക നിലാവേ തുയിലുണരൂ... തരള വസന്തം വരവായീ...'  ഗ്രൈൻഡറിന്റെയും മിക്സിയുടെയും ശബ്ദത്തിന്റെ അകമ്പടിയോടെ താളം തെറ്റാതെ അമ്പിളി പാടിയ ഈ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്. കാന്റീനിലെ അടുക്കളയുടെ ഓരത്തിരുന്ന് കരിക്കറിഞ്ഞുകൊണ്ട് അനായാസമായി അമ്പിളി പാടിയ പാട്ടിന് വൻകയ്യടി. രാജഹംസമായി എത്തിയ ചന്ദ്രലേഖയ്ക്കും ‘ഉനൈ കാണാത്’ പാടി കമൽഹാസന്റെ വരെ പ്രീതി പിടിച്ചു പറ്റിയ രാകേഷിനും പിന്നാലെയാണ് അമ്പിളിയും വൈറലായിരിക്കുന്നത്. 

കോട്ടയം തെക്കുംതലയിലെ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാന്റീനിൽ ജീവനക്കാരിയാണ് അമ്പിളി. കോട്ടയം ചെങ്ങളം സ്വദേശിയായ സാധാരണക്കാരി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് അമ്പിളിയുടെ കഴിവ് തിരിച്ചറിയുന്നത്. ജോലിയോടൊപ്പം അമ്പിളി പാടുന്ന ഈ പാട്ട് ഇന്റസ്റ്റ്യൂട്ടിലെ ഒരു വിദ്യാർഥി സോഷ്യൽമീഡിയയിൽ പങ്കുവെച്ചതോടെയാണ് വൈറലായത്.