തന്‍റെ പ്രിയപ്പെട്ട ടിവി സീരിയൽ കാണാന്‍ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നതിന് മോഷണത്തിന് ഇറങ്ങി പതിമൂന്നുവയസുകാരന്‍. ഇഷ്ടപ്പെട്ട സിരീയലായ സി.ഐ.ഡി. കാണുന്നതിന് ഫോണ്‍ വാങ്ങുന്നതിനാണ് 13 കാരന്‍ 10 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചത്. സൂറത്തിലാണ് സംഭവം നടന്നത്.
ഏപ്രിൽ 26 ന് സൂറത്തിലെ പിപ്ലോഡ് ഏരിയയിലെ ആഢംബര അപ്പാർട്ട്മെന്‍റില്‍ നടന്ന മോഷണമാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. വീടിനുള്ളിൽ പ്രവേശിക്കാൻ കെട്ടിടത്തിന്‍റെ പൊതുവായുള്ള പൈപ്പിലൂടെ ഇഴഞ്ഞാണ് കുട്ടിഎത്തിയത്. പൈപ്പില്‍ നിന്ന് കുളിമുറിയിലേക്ക് കയറി. അതിനാല്‍ മറ്റെവിടെയും കാല്‍പാടുകളോ വിരലടയാളങ്ങളോ ഉണ്ടായിരുന്നില്ല. കുളിമുറിയിൽ നിന്ന് കണ്ടെത്തിയ കാൽപ്പാടുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ പതിമൂന്നുകാരനാണെന്ന് കണ്ടെത്തിയത്.
കുട്ടി കുളിമുറിയുടെ വെന്‍റിലേഷൻ നീക്കം ചെയ്യുകയും കെട്ടിടത്തിന്‍റെ പൊതു പൈപ്പ്‌ലൈനിലൂടെ ഒന്നാം നിലയിലെ കുളിമുറിയിലേക്ക് ഇഴഞ്ഞെത്തുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സോൺ 4) വിജയ്‌സിംഗ് ഗുർജാർ പറഞ്ഞു. ആറ് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ ബ്രേസ്ലെറ്റും, രണ്ടുലക്ഷത്തിലധികം വിലവരുന്ന സ്വര്‍ണ ചെയിനും സ്വര്‍ണമോതിരവും പതിനായിരം രൂപയുമാണ് കുട്ടി കവര്‍ന്നത്.
മോഷണശേഷം കുട്ടി അതേവഴിയിലൂടെ തന്നെ പുറത്തിറങ്ങി. ആദ്യം പൊലീസിന് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പൊലീസ് ഫൊറെന്‍സിക് വിദഗ്ധരെ സ്ഥലത്ത് എത്തിക്കുകയായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് കാല്‍പാടുകള്‍ കണ്ടെത്തുകയും അന്വേഷണം നടത്തുകയും ചെയ്തത്.