ഗ്രാമങ്ങള്‍ നഗരങ്ങളെ വളയും കാലം; കുറിപ്പ്, ചിത്രങ്ങള്‍, വിഡിയോ

എല്ലാ പൂക്കളേയും നിങ്ങള്‍ക്ക് ചവിട്ടിയരക്കാനാകും, പക്ഷേ വസന്തത്തിന്റെ വരവിനെ പിടിച്ചുനിര്‍ത്താനാകില്ല-നെരൂദ

ജീവിതം കൊണ്ട് പൊള്ളിയവരെ വീണ്ടും വെയിലത്തേക്ക് മാറ്റി നിര്‍ത്തിയ ക്യാഷ്‍‌ലെസ് ഇന്ത്യക്കായുള്ള കയ്പുകാലം കാട്ടിത്തന്ന ചില ചിത്രങ്ങളുണ്ട്. വിയര്‍പ്പിനും വിശപ്പിനുമിടയില്‍ കയറി നില്‍ക്കരുതെന്ന് കരഞ്ഞുപറഞ്ഞ ഒരു ജനതയുടെ ചിത്രം. എന്നിട്ടും പേടിഎം ചെയ്യൂ എന്ന് പല്ലിളിച്ചപ്പോള്‍  പരാതി പറയാതെ പിരിഞ്ഞുപോകുകയായിരുന്നു പലരും. 

എന്നാല്‍ മുറിവേറ്റവരുടെ മടക്കം മുടിച്ചേപോകൂവെന്ന് അതൊന്നും മനസില്‍ തട്ടാത്തവര്‍ മറന്നുപോയതാകും. ധ്യാനം മുറിഞ്ഞ കടല്‍ കരകയറുമെന്ന കവിവാക്യം പോലെ ആ മനുഷ്യക്കടല്‍ ഇരമ്പിവരികയാണ്. വോട്ടുകാലത്ത് വരമ്പത്ത് വന്നിരുന്ന് സ്വപ്നവ്യാപാരം നടത്തി തിരിച്ചിറങ്ങി പോയവരുടെ അരമനകളുടെ അരികുതൊടാന്‍ അതിന് ഇനി നിമിഷങ്ങള്‍ മതി. കടന്നുവന്നവഴികളില്‍ എത്രമേല്‍ മണ്ണുവാരിയിട്ടിട്ടുണ്ട് നിങ്ങളെന്ന് അവരുടെ കാലുകള്‍ പറയുന്നുണ്ട്. ആ കാലുകളില്‍ ഇന്ത്യയുടെ പുതിയ ചിത്രമുണ്ട്, ചരിത്രമുണ്ട്.

ആ വിയര്‍പ്പുതുള്ളികളില്‍ പൊടിയുന്നുണ്ട് മരണത്തിലേക്ക് തൂങ്ങിയാടാന്‍ തങ്ങളില്ലെന്ന പോരാട്ടവീര്യം. ഇത് ഞങ്ങളുടെ ഇന്ത്യയാണെന്ന അഹങ്കാരമുണ്ട് ആ കാലടികളില്‍. ഗാന്ധിജിയുടെ ഇന്ത്യ കര്‍ഷകരുടേതാണ് എന്ന് തൊണ്ടവറ്റിയിട്ടും തളരാത്ത ആ നടത്തങ്ങള്‍ നമ്മളോട് പറയുന്നുണ്ട്. 

ആ മെലിഞ്ഞൂര്‍ന്നുവീഴാറായ കാലുകള്‍ക്ക് കിതപ്പുകാണില്ല. എന്തെന്നാല്‍ പതുങ്ങിയിരുന്ന് വാറഴിച്ച് ചെരുപ്പറിഞ്ഞ് ഓടിയകന്ന ആ പഴയ ഒറ്റമനുഷ്യരല്ല അവര്‍. വെറുമൊരു ചെരുപ്പേറുമല്ല അവരുടെ ലക്ഷ്യം. ചെരുപ്പൂരി ഒരുപാടുതവണ ഓങ്ങിയടിച്ച നിങ്ങളുടെ കവിളത്തടിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരാണ്. ആ അടി കവിളത്ത് വീഴുംമുന്‍പ് തടയുക. അല്ലെങ്കില്‍  അടിയുടെ ആഘാതം നിങ്ങളുടെ കവിളത്ത് വിരിയിക്കുന്ന ചുവപ്പില്‍ അവര്‍ വിപ്ലവം തീര്‍ക്കും.