കണ്ണീരടക്കാനായില്ല; മരിച്ചുപോയ പ്രിയതമന്റെ മുഖവുമായി അയാൾ മുന്നിലെത്തി

ആൻഡി സാൻഡനെസ് മുന്നിലെത്തിയപ്പോൾ കൊച്ചുകുഞ്ഞിനെപ്പോലെ ലില്ലി അയാളുടെ മുഖത്ത് തൊട്ടുനോക്കി. പ്രിയപ്പെട്ടവന്റെ മുന്നിൽ വന്ന് നിൽക്കുകയല്ലെന്ന് വിശ്വസിക്കാനാവുമായിരുന്നില്ല ലില്ലിക്ക്. അതേ കണ്ണ്, അതേ മൂക്ക്, അതേ ചിരി. ഒരു നിമിഷം ഭർത്താവ് ക്യാലെന്റെ മുഖം മാറ്റിവെച്ച ആൻഡി സാൻഡനെസാണെന്ന് മറന്നുപോയി. ഭർത്താവ് മുമ്പിൽ വന്നു നിൽക്കുന്നതുപോലെ തോന്നി. യാഥാർഥ്യത്തിലേക്ക് തിരികെ എത്തിയപ്പോൾ ആൻഡിയെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു ലില്ലി. മുഖം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വർഷത്തിനിപ്പുറം യുഎസിലെ മായോക്ലിനിക്കിൽവച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്.

കഴിഞ്ഞവർഷമാണ് ലില്ലിയുടെ ഭർത്താവ് ക്യാലെന് വെടിയുതിർത്ത് ആത്മഹത്യ ചെയ്യുന്നത്. ഹൈസ്ക്കൂൾ കാലം മുതലുള്ള പ്രണയമായിരുന്നു. അപ്രതീക്ഷിത ദുരന്തം എട്ടുമാസം ഗർഭിണിയായിരുന്ന ലില്ലിയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും ഭർത്താവിന്റെ അവയവങ്ങൾ ദാനം ചെയ്യാനാവർ തയാറായി.

2006ൽ നടത്തിയ ഒരു ആത്മഹത്യാശ്രമത്തിന്റെ ഫലമായി മുഖം നഷ്ടപ്പെട്ടയാളാണ് ആൻഡി സാൻഡിനെസ്. വെടിയുണ്ടകൾ തകർത്ത മുഖവുമായി കഴിഞ്ഞ ആൻഡിയ്ക്കാണ് ക്യാലെന്റെ മുഖം മാറ്റിവച്ചത്. 

56 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയമായിരുന്നു. പതിനാറുമാസം നീണ്ട വിശ്രമത്തിനുശേഷം മായോയിലെത്തിയതാണ് ആൻഡി. അവിടെവച്ചായിരുന്നു വികാരഭരിതമായ കൂടിക്കാഴ്ച്ച. അച്ഛന്റെ അതേ മുഖമുള്ള ആൻഡിയെ ഒരു വയസുകാരൻ ലിയാനോഡ്‌യ്ക്ക് കാണിച്ചുകൊടുത്തു. അപരിചിതത്വമില്ലാതെ കുഞ്ഞും ആൻഡിയുടെ അരികിലെത്തി. നിരാശയിലായിരുന്ന തനിക്ക് ജീവിതം തിരികെ നൽകിയ ക്യാലെന്റെ കുടുംബത്തോട് എന്നും കടപ്പെട്ടവനായിരിക്കുമെന്ന് ആൻഡി അറിയിച്ചു. മകനെ കാണാൻ ഇടയ്ക്ക് വരണമെന്നു പറഞ്ഞ് ഇരുവരും പിരിഞ്ഞു.