ബിഹാറിൽ നിന്ന് യുവാവിനൊപ്പം ഒളിച്ചോടിയെത്തിയ യുവതിയെ തിരഞ്ഞെത്തിയ പൊലീസിന് പുലിവാൽ പിടിച്ച അനുഭവം. യുവതിയെയും യുവാവിനെയും കണ്ടെത്തിയെങ്കിലും ഇവരുടെയും യുവതിയെ തേടിയെത്തിയ ബന്ധുവിന്റെയും കൈവശം തിരിച്ചറിയൽ രേഖകളൊന്നും ഇല്ലാത്തതാണ് പൊല്ലാപ്പായത്. മാമുക്ക് ഇന്ത്യൻ ഓയിൽ പമ്പിനു സമീപം കാർ കഴുകൽ സ്ഥാപനത്തിൽ ജോലിക്കാരനായ ബിഹാർ സ്വദേശിക്കൊപ്പമാണ് യുവതി എത്തിയത്. ഐത്തലയിൽ വാടക വീട്ടിലാണ് ഇവരുടെ താമസം. യുവതിയുടെ അർധസഹോദരനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നും ഇയാൾ പൊലീസിനെ അറിയിച്ചിരുന്നു. ഞായറാഴ്ച രാത്രി എട്ടരയോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ താമസ സ്ഥലം കണ്ടെത്തി. പൊലീസെത്തിയപ്പോൾ വീട്ടുടമ ഇവർക്ക് രക്ഷപ്പെടാൻ അവസരം കൊടുത്തു. ഇതറിഞ്ഞ പൊലീസ് ഉടമയോടു രോഷംകൊണ്ടു. ഇവരുടെ തിരിച്ചറിയൽ രേഖകളും ഉടമ വാങ്ങി സൂക്ഷിച്ചിരുന്നില്ല. രണ്ടു മണിക്കൂറിനകം ഇവരെ സ്റ്റേഷനിലെത്തിക്കണമെന്ന് നിർദേശിച്ചു പൊലീസ് മടങ്ങി. വീട്ടുടമ നടത്തിയ അന്വേഷണത്തിൽ യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഇരുവരെയും കണ്ടെത്തി. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.
പരാതിക്കാരന്റെ സാന്നിധ്യത്തിൽ പൊലീസ് യുവതിയെയും യുവാവിനെയും ചോദ്യം ചെയ്തു. പ്രായപൂർത്തിയായെന്നാണ് ഇവർ പൊലീസിനെ അറിയിച്ചത്. രേഖകളൊന്നും കൈവശമില്ലതാനും. പരാതിക്കാരൻ സ്വന്തം സഹോദരനല്ലെന്നും അയാളോടൊപ്പം പോകില്ലെന്നും യുവതി അറിയിച്ചു. പരാതിക്കാരന്റെ കൈവശവും രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഇയാളോടൊപ്പം അയയ്ക്കാനാകില്ലെന്നും സ്റ്റേഷനിൽ കൊണ്ടുപോകാനാകില്ലെന്നും പൊലീസും നിലപാടെടുത്തു. ഒടുവിൽ വീട്ടുടമയ്ക്കൊപ്പം അയച്ച് പൊലീസ് മടങ്ങി.