മുഖം വെളുപ്പിക്കുന്നതിൽ കാസർകോടുകാരുടെ സ്വന്തമായി മാറിയ ‘വിദേശ ക്രീം’ തേടി ദൂരെദിക്കുകളിൽ നിന്നുവരെ ആളുകളെത്തുന്നു. തൊട്ടുപിന്നാലെ ഇതിന്റെ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പുമായി ചർമവിദഗ്ധരും രംഗത്തെത്തിയിരിക്കുന്നു. ചികിത്സ തേടിയെത്തുന്നവരുടെ കദനകഥകളും ഒട്ടേറെ. എന്നിട്ടും ക്രീം കച്ചവടം കാസർകോട്ട് പെട്ടിക്കടകളിൽ വരെ പൊടിപൊടിക്കുകയാണ്. അയൽരാജ്യത്തു നിർമിക്കുന്ന ക്രീമാണെങ്കിലും ഇതിനെ ജില്ലയ്ക്കു പരിചയപ്പെടുത്തിയതു ദുബായ് മലയാളികളാണെന്ന സൂചനയാണ് ഇതിന്റെ പ്രമുഖ വിൽപനക്കാരായ കാസർകോടുകാർ തന്നെ പറയുന്നത്.
പെട്ടെന്നു ഫലമുണ്ടാകുന്ന മരുന്നെന്ന നിലയിൽ ഇതു കാസർകോടൻ മനസ്സിനെയും വിപണിയെയും വളരെ പെട്ടെന്നു കീഴടക്കുകയും ചെയ്തു. ഇതുൾപ്പെടെ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ക്രീമുകൾ പുരട്ടി ആശുപത്രിയിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർധനയുണ്ടായി എന്ന വിവരം മലയാള മനോരമ പുറത്തു വിട്ടതോടെയാണ് കാസർകോട്ടെ ചിലരുടെ പ്രിയപ്പെട്ട ക്രീമിനെക്കുറിച്ചു ചർച്ചകൾ ചൂടുപിടിച്ചത്.
പരസ്യം കാസർകോട് വക
മുഖം വെളുപ്പിക്കാനെന്ന പേരിൽ വിപണിയിൽ പലതരം ക്രീമുകൾ കിട്ടും. ഇന്ത്യൻ നിർമിത ക്രീമുകളാണ് ഏറെയും. എന്നാൽ ഇന്ത്യയ്ക്കു പുറത്തു നിന്നെത്തിയ ചുരുക്കം ക്രീമുകളേയുള്ളു. അതിലൊന്നാണ് കാസർകോടുകാർക്കിടയിൽ ചുരുങ്ങിയകാലം കൊണ്ടു കാര്യമായ സ്വാധീനമുറപ്പിച്ചത്. ഇതിന്റെ പ്രചാരണത്തിന് യൂട്യൂബ് വിഡിയോയും വാട്സാപ് ട്രോളുകളും ഇറക്കി കാസർകോടൻ യുവത്വം തന്നെ വൻ പരസ്യവും നൽകി. ക്രീം ഉയർത്തിക്കാട്ടി അഞ്ചു യുവാക്കൾ ചേർന്നെടുത്ത വിഡിയോ യൂട്യൂബിലുണ്ട്.