മേഘപാളികളിൽ തട്ടി പ്രതിഫലിച്ച സൂര്യകിരണങ്ങൾ യുഎസ് മിസൈലെന്നു തെറ്റിധരിച്ച് സോവിയറ്റ് ഉപഗ്രഹങ്ങൾ അപായശബ്ദം മുഴക്കിയ ആ പുലർകാല നിമിഷങ്ങളുടെ ഓർമകളുമായി സ്റ്റാനിസ്‌ലാവ് പെട്രോവ് (77) എന്നേക്കുമായി കണ്ണടച്ചു. ശീതയുദ്ധത്തിന്റെ തീവ്രകാലത്ത്, ബുദ്ധിപരമായ ഇടപെടലിലൂടെ ആണവയുദ്ധം ഒഴിവാക്കിയെന്ന വിശേഷണം നേടിയ മുൻ സോവിയറ്റ് ലഫ്. കേണലാണു വിടവാങ്ങിയത്.
1983 സെപ്റ്റംബർ 26ന് സോവിയറ്റ് ഉപഗ്രഹം മുഴക്കിയ അപായ ശബ്ദം സാങ്കേതികപ്പിഴവു മൂലമെന്നു തിരിച്ചറിഞ്ഞ പെട്രോവ് തെല്ലും പരിഭ്രമിക്കാതെ, മേലധികാരിക്കു മുന്നറിയിപ്പു നൽകേണ്ടെന്ന ധീരമായ തീരുമാനമെടുക്കുകയായിരുന്നു. സോവിയറ്റ് സേനാ കമാൻഡർമാർക്കു മുന്നറിയിപ്പു നൽകി ഫോൺ വിളി പോയിരുന്നെങ്കിൽ നിമിഷങ്ങൾക്കകം തുടങ്ങുമായിരുന്നത് റഷ്യ–യുഎസ് ആണവയുദ്ധം! ജന്മദിനാശംസ നേരാൻ രണ്ടാഴ്ച മുൻപു പെട്രോവിന്റെ വീട്ടിലേക്കു ഫോൺ ചെയ്ത ജർമൻ ചലച്ചിത്ര സംവിധായകൻ കാൾ ഷുമാക്കറാണ് അദ്ദേഹം മേയ് 19നു നിര്യാതനായ വിവരം മകൻ ദിമിത്രിയിൽനിന്ന് അറിഞ്ഞത്. തുടർന്ന്, ഷുമാക്കർ തന്ന ഓൺലൈനിൽ വാർത്ത പുറത്തുവിടുകയായിരുന്നു.
1998ൽ ജന. യൂറി വോട്ടിന്റ്സെവ് പ്രസിദ്ധീകരിച്ച ജീവിതസ്മരണകളിലൂടെയാണ് പെട്രോവിന്റെ ‘സമാധാന ഇടപെടൽ’ ആദ്യമായി ലോകമറിഞ്ഞത്. ഡ്രെസ്ഡൻ സമാധാന പുരസ്കാരം ഉൾപ്പെടെ ബഹുമതികളുടെ പ്രവാഹമായി പിന്നീട്. ദ് മാൻ ഹൂ സേവ്ഡ് ദ് വേൾഡ് എന്ന പേരിൽ 2013ൽ പെട്രോവിനെപ്പറ്റി ഡോക്യുമെന്ററിയും ഇറങ്ങി.
∙ ‘‘സൈറൻ മുഴങ്ങിയപ്പോൾ ഞാൻ ഏതാനും നിമിഷം തരിച്ചിരുന്നുപോയി. എനിക്കു മുന്നിൽ ചുവപ്പു പ്രകാശം നിറഞ്ഞ്, ഒരു വലിയ സ്ക്രീൻ. അതിലെഴുതിയിരുന്നത് ‘ലോഞ്ച്’ (തൊടുക്കുക) എന്നായിരുന്നു. കംപ്യൂട്ടർ മുന്നറിയിപ്പു സംവിധാനത്തിന് എന്തോ സാങ്കേതികപ്രശ്നമുണ്ടെന്ന കാര്യം മാത്രം ഞാൻ മേലധികാരിയോടു റിപ്പോർട്ടു ചെയ്തു. 23 മിനിറ്റ് കഴിഞ്ഞ്, മിസൈലൊന്നും പതിച്ചിട്ടില്ലെന്ന് ഉറപ്പുവന്നപ്പോഴാണ് സത്യത്തിൽ എനിക്കു ശ്വാസം നേരേ വീണത്.’’ – മോസ്കോയ്ക്കു സമീപം രഹസ്യ സേനാകേന്ദ്രത്തിൽ 1983 സെപ്റ്റംബർ 26നു പുലർച്ചെ മിസൈൽ മുന്നറിയിപ്പു മുഴങ്ങിയതിനെപ്പറ്റി പെട്രോവ് പിൽക്കാലത്തു സ്മരിച്ചത്.