‘ആലപ്പുഴ പട്ടണത്തിൽ അതിമധുരം വിതറിയോളേ...’
കാഴ്ചകൾ കാണാനും ചുറ്റിയടിക്കാനുമായി നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾ ആരുമൊന്നു മൂളിപ്പോവും. ആലപ്പുഴക്കാരൻ ശ്രീകുമാരൻ തമ്പിയുടെ വരികൾ. ബസിലാണ് വരുന്നതെങ്കിൽ സ്റ്റാൻഡിലേക്കുള്ള റോഡിന്റെ ഒരു വശത്തുള്ള കനാലിലൂടെ തോണികളും ചെറുബോട്ടുകളും തുഴഞ്ഞുപോവുന്നതു കാണാം. അതുകണ്ടാലെന്റെ സാറേ, ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല !
ബസിറങ്ങി ബോട്ടുജെട്ടിയിൽനിന്ന് ഏതെങ്കിലും ബോട്ടിൽ കയറി കായലിലേക്ക് ഒരു പോക്കുപോവുക. കായൽകാറ്റേറ്റ് നീലപ്പരപ്പിലൂടെ ഒഴുകി നടക്കുക. ഉച്ചയാവുമ്പോൾ വിശപ്പിന്റെ വിളി അതികഠിനമാവും. അപ്പോൾ പതുക്കെ ബോട്ടുതിരിച്ച് കയറിയ ഇടത്തുതന്നെ തിരിച്ചെത്തുക.
നാവിൽ വെടിക്കെട്ടായി
ഷാപ്പിലെ രുചി
ആലപ്പുഴയിൽ വന്നാൽ തീർച്ചായും അനുഭവിക്കേണ്ട രണ്ടു കാര്യങ്ങളാണ് കുട്ടനാടൻ കായലും കുട്ടനാടൻ കള്ളുഷാപ്പും. കായൽ കണ്ടുകഴിഞ്ഞാൽ അടുത്ത ലക്ഷ്യം ഷാപ്പാണ്. കള്ളുകുടിച്ച് ആടിയുലയാൻ മാത്രമല്ല ഷാപ്പിലേക്ക് പോവുന്നത്. ഷാപ്പിലെ കറികളുടെ രുചി തൊട്ടറിയുക; അത് ജീവിതകാലം മുഴുവൻ നാവിൻതുമ്പിൽ തത്തിക്കളിക്കും.
നഗരത്തിൽനിന്നു കൈയെത്തും ദൂരെ, എന്നാല് കുട്ടനാടൻ പാടത്തിനുനടുക്ക് ഒരു കള്ളുഷാപ്പുണ്ട്. വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ട ഷാപ്പ്. അതാണു ചുങ്കം കള്ളുഷാപ്പ്. നേരെ അങ്ങോട്ടുവെച്ചുപിടിക്കാം.
വഴി ചോദിച്ചാൽ
ജാങ്കോ, പെട്ടു!
ആലപ്പുഴ ബസ് സ്റ്റാൻഡിനോടു ചേർന്ന് നേരെ ഒരു കുഞ്ഞു റോഡുണ്ട്. ആലപ്പുഴക്കാരന്റെ ഭാഷയിൽ പറഞ്ഞാൽ ‘നേരെ കിഴക്കോട്ടുപോയി തെക്കോട്ടുതിരിഞ്ഞ് അടുത്ത പാലത്തിന്റവിടുന്ന് കിഴക്കോട്ടു തിരിഞ്ഞാൽ വടക്കുവശത്താണ് ഷാപ്പ്’. ചുരുക്കിപ്പറഞ്ഞാൽ വഴി ചോദിച്ചവൻ തെക്കും കിഴക്കുമറിയാതെ പെട്ടു. അതുകൊണ്ട് ചോയിച്ചു ചോയിച്ചു പോവുന്ന പരിപാടി പാളും. ഓട്ടോ പിടിച്ച് നേരെ ചുങ്കം ഷാപ്പിലേക്ക് പോവട്ടെ എന്ന് ആജ്ഞാപിച്ചാൽ സംഗതി ക്ലീൻ. ഒന്നര കിലോമീറ്റർ നടക്കാനുള്ള ക്ഷമയുണ്ടെങ്കിൽ നേരെ കാണുന്ന കുഞ്ഞുറോഡിലൂടെ അങ്ങുപോവുക. ജലഗതാഗത വകുപ്പിന്റെ ഡോക്ക്‌യാർഡിനു സമീപത്തു റോഡ് വലത്തോട്ടു വളയും. റോഡിലൂടെ നേരെ നടന്നാൽ ചുങ്കം പാലത്തിലെത്താം.
∙ ചുങ്കം പാലത്തിന്റെ കഥ
കായലും കനാലും കൈയിലെ ഞെരമ്പുപോലെയാണ് ആലപ്പുഴയ്ക്ക്. അങ്ങനെ കെട്ടുപിണഞ്ഞ് കിടക്കുന്ന പച്ചഞെരമ്പുകൾ. അതുകൊണ്ടുതന്നെ ആലപ്പുഴ നഗരത്തിൽ 21 വലിയ പാലങ്ങളുണ്ട്. അതിൽ ചരിത്ര പ്രാധാന്യമുള്ള പാലമാണ് ചുങ്കം പാലം. രാജാവിന്റെ കാലത്ത് കച്ചവടക്കനാലു വഴി അനേകം തൊണികൾ ചരക്കുമായി വരുമായിരുന്നു. കനാലൂടെ നേരെ പോയാൽ തുറമുഖത്തെത്താം. ഈ വള്ളങ്ങൾ നഗരത്തിലേക്കു കടക്കാൻ ചുങ്കം അഥവാ ടാക്സ് കൊടുക്കണം. നമ്മൾ നിൽക്കുന്ന ചുങ്കം പാലത്തിനടുത്ത് എത്തുമ്പോഴാണ് ടാക്സ് പിരിവ് നടത്തിയിരുന്നത്. അതാണ് പാലത്തിന്റെ കഥ.
∙ ചുങ്കം ഷാപ്പിലേക്ക്
കഥയവിടെ നിൽക്കട്ടെ. നല്ല വിശപ്പില്ലേ? നേരെ വലത്തോട്ടു കനാൽക്കരയിലൂടെ പള്ളാത്തുരുത്തിയിലേക്കു നടക്കാം. കുറേ മുന്നോട്ടു നടക്കുമ്പോൾ അതാ ഒരു ഷാപ്പ്. ഇളംകാവ് ഷാപ്പ് എന്നൊക്കെയാണു കക്ഷിയുടെ പേരെങ്കിലും നാട്ടുകാർക്ക് ഇതു ചുങ്കം ഷാപ്പാണ്.
നാലുകാലിൽ ആടിയുലഞ്ഞു നിൽക്കുന്നതായിരിക്കും കള്ളുഷാപ്പ് എന്നൊരു ചിന്ത മനസിലുണ്ടായിരുന്നു. പക്ഷേ ചുങ്കം ഷാപ്പിലെത്തിയപ്പോഴല്ലേ, സംഗതി ക്ലിയറായത്. വീട്ടിൽ കയറ്റാൻ കൊള്ളാവുന്ന ഷാപ്പാണു ചുങ്കം ഷാപ്പ്. വൃത്തിയുള്ള ചുറ്റുപാട്. ദുർഗന്ധമില്ല. പാട്ടും കൂത്തുമില്ല. ബഹളം വയ്‌ക്കുന്നവർക്ക് ഇരിപ്പിടവുമില്ല. കുട്ടികളും കുടുംബവുമായി ഷാപ്പിലെത്തി ഭക്ഷണം കഴിച്ചുപോവുന്നവർ ധാരാളം. പുറത്തു കള്ള് എന്ന വെളുപ്പും കറുപ്പും ബോർഡു പോലും ചെറുതാണ്. തനിനാടൻ ഭക്ഷണമെന്ന വലിയ ബോർഡാണ് ആദ്യം കണ്ണിൽ പെടുക.