കോട്ടയം: പള്ളിക്കത്തോട് ലൂർദ്‌ഭവനിലെ അന്തേവാസികളുടെ മനസില്‍ ഈ ഓണം എക്കാലവും ആയിരം പൂക്കളങ്ങളെക്കാള്‍ മിഴിവോടെ തെളിഞ്ഞുനില്‍ക്കും. കാരണം അവര്‍ക്ക് ഇക്കുറി ഓണസദ്യയൊരുക്കിയത് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയാണ്. പുത്തനുടുപ്പുകളും സമ്മാനങ്ങളും എല്ലാം മമ്മൂട്ടി വക. ഓണ സമയത്തു തന്നെയാണ് അദ്ദേഹത്തിന്റെ ജന്മദിനം എന്നറിഞ്ഞപ്പോൾ അത് ആഘോഷമാക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. ആലംബഹീനരായ ഈ അന്തേവാസികളുടെ ജന്മദിന സമ്മാനം അങ്ങനെ മമ്മൂട്ടിയുടെ ജീവിതത്തിലെയും അവിസ്മരണീയമായ ഒന്നായി.
ലൂർദ്‌ഭവന്റെ ആരംഭവർഷം തുടങ്ങി മമ്മൂട്ടിയുടെ ജന്മദിന ദിവസം മമ്മൂട്ടി ഫാന്‍സുകാർ സ്ഥിരമായി ലൂർദ്‌ഭവനിൽ അന്തേവാസികൾക്ക് സമ്മാനവുമായി എത്തുന്ന പതിവുണ്ടായിരുന്നു . പിന്നീട് ലൂർദ്ഭവനിലെ സേവന പ്രവർത്തനങ്ങൾ മനസ്സിലാക്കിയ മമ്മൂട്ടി ഈ തിരുവോണത്തിന്മ ഓണസദ്യയും പുത്തനുടുപ്പുകളും സമ്മാനിക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനായി കെയർ ആൻഡ് ഷെയർ ഇന്റർനാഷ്ണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ;തോമസ് കുര്യൻ മരോട്ടിപ്പുഴയെയും കെയർ ആൻഡ് ഷെയർ ഡയറക്ടറും മമ്മൂട്ടിയുടെ പി ആർ ഓ യുമായ റോബർട്ട് കുര്യാക്കോസിനെയും ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനിടയിൽ മമ്മൂട്ടിയെ സന്ദർശിച്ച തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രെട്ടറിയും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസ്സോസ്സിയേഷൻ ഇന്റർനാഷനലിന്റെ രക്ഷാധികാരിയുമായ സ്വാമി ഗുരുരത്നം ജ്ഞാന താപസ്വിയോടും ലൂർദ്‌ഭവൻ അന്തേവാസികളെ നേരിൽ കാണണം എന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു .
പിറ്റേന്ന് പ്രിയതാരത്തിന്റെ ജന്മ ദിനമാണന്നു അറിഞ്ഞ അന്തേവാസികൾ " പ്രിയപ്പെട്ട മമ്മൂക്കക്ക് ജന്മദിന ആശംസകൾ" എന്നെഴുതിയ ഫ്‌ളെക്‌സും ജന്മദിന കെയ്ക്കും എല്ലാം കരുതി വച്ചു. അന്തേവാസികൾക്ക് സമ്മാനം കൈമാറുന്ന സ്വകാര്യ ചടങ്ങായി മാത്രം പ്ലാൻ ചെയ്തുവന്ന മമ്മൂട്ടിയുടെ പ്രതിനിധികള്‍ ജന്മദിന ആഘോഷങ്ങളുടെ ഒരുക്കം കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി. കൂട്ടത്തിൽ മുതിർന്ന ശങ്കർ ആണ് കെയ്ക്ക് മുറിക്കാനും പായസം വിളമ്പാനും എല്ലാം മുൻപിൽ നിന്നത് .
ഒരുകാലത്ത് മാനസിക വൈകല്യങ്ങൾ ഉണ്ടായിരുന്നവരും ശാരീരിക വെല്ലുവിളികൾ നേരിട്ടവരും ഉറ്റവരും ഉടയവരും ഉപേക്ഷിച്ചവരുമായ നൂറിൽ കൂടുതൽ ആളുകളാണ് അന്തേവാസികളായി ഇവിടെയുള്ളത്. പതിനെട്ട് വർഷങ്ങളായി പ്രവർത്തിക്കുന്ന ലൂർദ്‌ഭവനിലൂടെ ആയിരക്കണക്കിന് ആളുകളാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത് . മാനേജിങ് ട്രസ്റ്റി ജോസ് ആന്റണിയുടെ നേതൃത്വത്തിൽ ഒരു ഡസനോളം ആളുകൾ രാവും പകലുമില്ലാതെ ഈ അന്തേവാസികൾക്കായി സേവനം ചെയ്യുന്നുണ്ട് .
പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി അഞ്ചാനിയും തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുമിത്രയും ചടങ്ങുകളിൽ പങ്കെടുത്തു.