'വര്‍ണവിവേചനം ഹൃദയം തകര്‍ക്കുന്നു'; പൊട്ടിക്കരഞ്ഞ് വിനീസ്യൂസ് ജൂനിയര്‍

വാര്‍ത്താസമ്മേളനത്തില്‍ വര്‍ണവിവേചനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ബ്രസീലിയന്‍ ഫുട്ബോള്‍ താരം വിനീസ്യൂസ് ജൂനിയര്‍. നിറത്തിന്റെ പേരില്‍ നേരിടുന്ന വിവേചനം ഹൃദയം തകര്‍ക്കുന്നതാണെന്ന് വിനിസ്യൂസ് കണ്ണീരോടെ പറഞ്ഞു. താന്‍ റയല്‍ മാഡ്രിഡ് വിടണമെന്നാണ് അധിക്ഷേപിക്കുന്നവര്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ടീമിനുവേണ്ടി എന്നും പൊരുതുമെന്നും താരം പറഞ്ഞു.

ഇങ്ങ് ചാലക്കുടിയിലാണെങ്കിലും അങ്ങ് മഡ്രിഡിലാണെങ്കിലും നിറത്തിന്റെ പേരില്‍ നേരിടുന്ന വിവേചനം മനുഷ്യനെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് കാണിച്ചുതരുന്ന ദൃശ്യങ്ങള്‍. ബ്രസീല്‍ – സ്പെയിന്‍ സൗഹൃദ മല്‍സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ബ്രസീലിയന്‍ വിങ്ങര്‍ വിനീസ്യൂസ് ജൂനിയര്‍ പൊട്ടിക്കരഞ്ഞത്. സ്പെയിനില്‍ നേരിട്ട വര്‍ണവിവേചനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് വിനി വിങ്ങിപ്പൊട്ടിയത്. ഫുട്ബോള്‍ കളിക്കുക മാത്രമാണ് മോഹമെന്നും കബ്ലിനും കുടുംബത്തിനും വേണ്ടി കഴിയാവുന്നതെല്ലാം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും വിനി പറഞ്ഞു. സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡ് താരമായ വിനീസ്യൂസ് ലാ ലീഗയില്‍ എതിര്‍ ടീം ആരാധകരില്‍ നിന്ന് വര്‍ണവിവേചനം നേരിടുന്നത് പതിവാണ്. മല്‍സരത്തിനിടെ പോലും താരം കണ്ണീരോടെ കളത്തില്‍ നില്‍ക്കേണ്ടിവന്നിട്ടുണ്ട്.  വിനീസ്യൂസ് നേരിട്ട വര്‍ണവിവേചനത്തില്‍ റഫറി നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച റയല്‍ മഡ്രിഡ് പരാതിപ്പെട്ടിരുന്നു. 

Vinicius jr racism tears press conference brazil