asian-games

ഏഷ്യന്‍ ഗെയിംസ് ടെന്നിസ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. രോഹന്‍ ബൊപ്പണ്ണ – ഋതുജ ഭോസ്്ലെ സഖ്യം ചൈനീസ് തായ്്പെയെ തോല്‍പിച്ചു. ഷൂട്ടിങ് 10 മീറ്റര്‍ പിസ്റ്റള്‍ മിക്സഡ് ടീമിനത്തില്‍ ഇന്ത്യ വെള്ളിമെഡല്‍ നേടി. ലോങ് ജംപില്‍ എം.ശ്രീശങ്കറും 1500 മീറ്ററില്‍ ജിന്‍സന്‍ ജോണ്‍സനും ഫൈനലിലെത്തി. 

 

ചൈനീസ് തായ്്പെയുടെ ഒന്നാം നമ്പര്‍ സഖ്യത്തെ ആദ്യ സെറ്റ് കൈവിട്ടശേഷം തിരിച്ചടിച്ചുകയറി  തോല്‍പിച്ച് സ്വര്‍ണനേട്ടം. 6–2ന് ആദ്യ സെറ്റിന് കൈവിട്ട ഇന്ത്യ രണ്ടാം സെറ്റ് 3–6ന് നേടി. ടൈബ്രേക്കര്‍ 10–4ന് നേടി സ്വര്‍ണമണിഞ്ഞു. ഷൂട്ടിങ്ങില്‍ ഒന്‍പതാം സ്വര്‍ണം പ്രതീക്ഷിച്ചിറങ്ങിയ സരബ്ജോത് സിങ് – ടി.എസ്.ദിവ്യ സഖ്യം ആദ്യ എട്ട് റൗണ്ടുകളില്‍ മുന്നിട്ട് നിന്നശേഷണാണ് പരാജയപ്പെട്ടത്.  14–16ന് ചൈന ഇന്ത്യയെ തോല്‍പിച്ച് സ്വര്‍ണമണിഞ്ഞു.  ഷൂട്ടിങ്ങ് റേഞ്ചില്‍ നിന്ന് പത്തൊന്‍പതാം മെഡലാണ് ഇന്ത്യ നേടിയത്.  

 

പുരുഷ വിഭാഗം ലോങ് ജംപില്‍ എം.ശ്രീശങ്കറും ജസ്വിന്‍ ആല്‍ഡ്രിനും ഫൈനലിലെത്തി. ആദ്യ ശ്രമത്തില്‍ തന്നെ 7.97 മീറ്റര്‍ ദൂരം പിന്നിട്ടാണ് ശ്രീശങ്കറിന്റെ ഫൈനല്‍ പ്രവേശനം. 1500 മീറ്ററില്‍ ജിന്‍സന്‍ ജോണ്‍സനും അജയ് കുമാറും ഫൈനലില്‍ ഉറപ്പിച്ചു.  ബോക്സിങ് 54 കിലോവിഭാഗത്തില്‍ പ്രീതി പവാര്‍ മെഡലുറപ്പിച്ച് സെമിയിലെത്തി. 19കാരിയായ പ്രീതി പാരിസ് ഒളിംപിക്സിനും യോഗ്യത നേടി.