
ലോക ദീർഘദൂര കുതിരയോട്ടമല്‍സരം പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ചരിത്രം കുറിച്ച് മലപ്പുറം തിരൂര്‍ സ്വദേശിനി നിദ അന്‍ജും ചേലാട്ട്. ഫ്രാന്‍സില്‍ നടന്ന ഇക്വസ്‌ട്രിയൻ വേൾഡ് എൻഡുറൻസ് ചാംപ്യന്‍ഷിപ്പില്‍ നാലുഘട്ടങ്ങളും 21 വയസുകാരിയായ നിദ വിജയകരമായി പിന്നിട്ടു. ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റ് നഗരത്തിൽ നടന്ന പോരാട്ടത്തിൽ 7 മണിക്കൂർ 29 മിനിറ്റ് മാത്രം സമയമെടുത്താണ് നിദ ഫിനിഷ് ചെയ്തത്.
ചാംപ്യന്‍ഷിപ്പിലെ 120 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരപാത കുതിരയുടെ കായികക്ഷമത നിലനിർത്തി റൈഡർ മറികടക്കണമെന്നതാണ് വെല്ലുവിളി. ഓരോ ഘട്ടത്തിനു ശേഷവും വിദഗ്ധ വെറ്ററിനറി ഡോക്ടർമാർ കുതിരയുടെ ആരോഗ്യ- കായിക ക്ഷമത പരിശോധിക്കും. ഇതിൽ കുതിരയുടെ ആരോഗ്യത്തിന് ക്ഷതമേറ്റു എന്ന റിപ്പോർട്ടാണ് ലഭിക്കുന്നതെങ്കിൽ റൈഡർ പുറത്താകും. 25 രാജ്യങ്ങളിൽ നിന്നമുള്ള 70 മത്സരാര്‍ഥികള്‍ക്കൊപ്പമാണ് "എപ്‌സിലോൺ സലോ" എന്ന കുതിരയുമൊത്ത് നിദ മല്‍സരിച്ചത്. ദുബായില്‍ ചെലവഴിച്ച കുട്ടിക്കാലത്താണ് നിദ കുതിരസവാരിയിലേയ്ക്ക് കടക്കുന്നത്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അബുദാബി എൻഡ്യൂറൻസ് ചാംപ്യന്‍ഷിപ്പില്‍ സ്വർണ്ണ വാൾ സ്വന്തമാക്കി. ഒരേ കുതിരയുമൊത്ത് രണ്ടു വർഷകാലയളവിൽ 120 കിലോമീറ്റർ ദൂരം രണ്ടു വട്ടമെങ്കിലും മറികടന്നാലാണ് ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത നേടുക. നിദയാവട്ടെ രണ്ടു കുതിരികളുമായി നാലുവട്ടം ഈ ദൂരം താണ്ടി റെക്കോർഡിട്ടിട്ടുണ്ട്.
Malayali girl Nida Anjum about history in world horse racing