ചിക്കൻ ബിരിയാണി 150 രൂപ; മാസ്ക് ഇല്ലെങ്കിൽ പ്രവേശനമില്ല; കളി കാണാൻ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്!

karayavattom-match
SHARE

കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി–20 ക്രിക്കറ്റ് മത്സരത്തിനായി സുരക്ഷ–ഗതാഗത ചുമതല വഹിക്കുന്നത് ആയിരത്തി അഞ്ഞൂറിലേറെ പൊലീസുകാർ. ഇതിൽ ആയിരത്തോളം പേരും സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലുമായിട്ടാകും. കളിക്കാർ താമസിക്കുന്ന കോവളം മുതലുളള റൂട്ടുകളിലും നഗരത്തിലും ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള ചുമതലകളിലാകും മറ്റുള്ളവർ. സ്റ്റേഡിയത്തിലും പരിസരത്തുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) ഏർപ്പെടുത്തിയ 600 സ്വകാര്യ സെക്യൂരിറ്റിക്കാരും ഉണ്ട്. ഗാലറിയിലെ ഓരോ സ്റ്റാൻഡുകളിലും പൊലീസും സ്വകാര്യ സെക്യൂരിറ്റിക്കാരും നിരീക്ഷണത്തിനുണ്ടാകും. 

പ്രവേശനം 4.30 മുതൽ, മാസ്ക് നിർബന്ധം

7.30ന് ആരംഭിക്കുന്ന മത്സരത്തിനായി 4.30 മുതൽ കാണികളെ സ്റ്റേഡിയത്തിലേക്കു പ്രവേശിപ്പിക്കും. 14 ഗേറ്റുകളിലൂടെയാണു പ്രവേശനം. ടിക്കറ്റുകളിൽ ഏതു ഗേറ്റ് വഴിയാണു പ്രവേശനമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ആ ഗേറ്റ് വഴി മാത്രമേ പ്രവേശനം അനുവദിക്കൂ. ടിക്കറ്റ് എടുത്തവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൂടി കൊണ്ടു വരണം. ടിക്കറ്റ് സ്കാൻ ചെയ്യുന്നതിനൊപ്പം തിരിച്ചറിയൽ കാർഡ് കൂടി പരിശോധിച്ചേ ഉള്ളിലേക്കു കടത്തി വിടൂ. കളി കാണാൻ എത്തുന്നവർ മാസ്ക് ധരിക്കണമെന്നു നിർബന്ധമാണ്. മാസ്ക് ഇല്ലെങ്കിൽ പ്രവേശനമില്ല. 

തീപ്പെട്ടി, സിഗരറ്റ്, മൂർച്ചയേറിയ സാധനങ്ങൾ തുടങ്ങിയവയും ഭക്ഷണ സാധനങ്ങൾ, വെള്ളം എന്നിവയും സ്റ്റേഡിയത്തിന് ഉള്ളിലേക്കു കൊണ്ടു പോകാൻ അനുവദിക്കില്ല. പ്രകോപനപരമായ കാര്യങ്ങൾ രേഖപ്പെടുത്തിയ വസ്ത്രങ്ങൾ, ബാനറുകൾ തുടങ്ങിയവയും ഉള്ളിലേക്ക് അനുവദിക്കില്ല. സ്റ്റേഡിയത്തിന് അകത്ത് കയറിയ ശേഷം ഒരിക്കൽ പുറത്തിങ്ങിയാൽ വീണ്ടും പ്രവേശനം അനുവദിക്കില്ല. 

പാർക്കിങ് നാലു സ്ഥലങ്ങളിൽ

മത്സരം കാണാനെത്തുന്നവർക്ക് നാല് സ്ഥലങ്ങളിലാണു പാർക്കിങ്. സ്പോർട്സ് ഹബ് സ്റ്റേഡിയത്തിന്റെ മുൻവശം, കാര്യവട്ടം കേരള യൂണിവേഴ്സിറ്റി ക്യാംപസ്, കാര്യവട്ടം ഗവ.കോളജ്, എൽഎൻസിപിഇ എന്നിവിടങ്ങളിൽ കാറും ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാം. പാർക്കിങ് ഫീസ് നൽകേണ്ടതില്ല. ഇവിടങ്ങളിൽ വാഹനം പാർക്ക് ചെയ്ത ശേഷമേ സ്റ്റേഡിയത്തിലേക്കു വരാനാകൂ. പ്രത്യേക പാസ് ഇല്ലാത്ത വാഹനങ്ങൾക്കൊന്നും സ്റ്റേഡിയം റോഡിലേക്കു പ്രവേശനം അനുവദിക്കില്ല. 

ഭക്ഷണവും വെള്ളവും വാങ്ങണം

കളി കാണാനെത്തുന്നവർക്ക് പുറത്തു നിന്നു ഭക്ഷണമോ വെള്ളമോ ഇരിപ്പിടത്തിലേക്കു കൊണ്ടു വരാനാകില്ല. ഇവ ഗാലറിയിലെ കൗണ്ടറുകളിൽ നിന്നു വാങ്ങുകയേ നിവൃത്തിയുള്ളൂ. ഭക്ഷണത്തിനായി 28 കൗണ്ടറുകളാണ് വിവിധ ഗാലറികളിലായുള്ളത്. ഇതിൽ മുകൾത്തട്ടിലെ 12 കൗണ്ടറുകളും കുടുംബശ്രീയുടെതാണ്. താഴെ തട്ടിൽ വിവിധ കാറ്ററിങ് യൂണിറ്റുകളുടെ 16 കൗണ്ടറുകളുണ്ട്. ചിക്കൻ ബിരിയാണി, ചപ്പാത്തി, പെറോട്ട, ചിക്കൻ, വെജിറ്റബിൾ കറി എന്നിവയ്ക്കൊപ്പം സ്നാക്ക്സ്, ചായ എന്നിവയും ലഭിക്കും. ഭക്ഷണ സാധനങ്ങളുടെ വില മുൻകൂട്ടി നിശ്ചയിച്ച് നഗരസഭ അംഗീകരിച്ചതാണ്.

ചിക്കൻ ബിരിയാണി 120–150 രൂപയാണു വില. ചപ്പാത്തിക്കും പെറോട്ടക്കുമൊപ്പം ചിക്കൻ കറി കൂടി ചേർന്നുള്ള കോംബോയ്ക്ക് 100 മുതൽ 150 രൂപ വരെയാണു വില. ചായ 10–15 രൂപയാണ്. സ്നാക്സ് 10 രൂപ മുതൽ ലഭിക്കും. വെള്ളത്തിനായി 17 കൗണ്ടറുകളുണ്ട്. കുപ്പിവെള്ളവും സോഫ്ട് ഡ്രിങ്സും ലഭിക്കും. 10  ഐസ്ക്രീം കൗണ്ടറുകളുമുണ്ട്. ഇതിനെല്ലാം എംആർപി നിരക്കാണ്. പക്ഷേ കുപ്പിവെള്ളം അടപ്പ് പൊട്ടിച്ചു മാറ്റിയ ശേഷമേ നൽകുകയുള്ളൂ. വെള്ളത്തോടെ കുപ്പി ഗ്രൗണ്ടിലേക്ക് വലിച്ചെറിയുന്നത് ഒഴിവാക്കാനുളള സുരക്ഷാ മുൻകരുതലെന്ന നിലയ്ക്കാണിത്. 

ഇൻഷുറൻസ് പരിരക്ഷ

മത്സരത്തിന് കെസിഎ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. 22.5 കോടി രൂപയുടെ അപകട ഇൻഷുറൻസ് ആണ് എടുത്തിരിക്കുന്നത്. ഒപ്പം ഒരു ബോൾ പോലും ചെയ്യാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ കാണികൾക്ക് ടിക്കറ്റ് തുക തിരിച്ചു നൽകുന്നതിനുൾപ്പെടെ  8 കോടി രൂപയുടെ ഇൻഷുറൻസും ഉണ്ട്. സാമ്പത്തികമായ മറ്റ് നഷ്ടങ്ങളുമായി ബന്ധപ്പെട്ട് 1 കോടി രൂപയുടെ ഇൻഷുറൻസുമുണ്ട്. മുപ്പത്തി അയ്യായിരത്തോളം പേർക്കാണു സ്റ്റേഡിയത്തിൽ കളി കാണാൻ അവസരം.

MORE IN SPORTS
SHOW MORE