‘നിലവാരം പോര’: നീരജ് ചോപ്രയുടെ ജർമൻ പരിശീലകനെ ഇന്ത്യ പുറത്താക്കി

ഇന്ത്യൻ ഒളിംപിക് സ്വർണ മെഡൽ ജേതാവും ജാവലിൻ ത്രോ താരവുമായ നീരജ് ചോപ്രയുടെ ജർമൻ പരിശീലകൻ യുവെ ഹോണിനെ അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) പുറത്താക്കി. 100 മീറ്റർ ദൂരത്തിനു മുകളിൽ ജാവലിൻ എറിഞ്ഞിട്ടുള്ള ഒരേയൊരു താരമാണു 59 കാരനായ ഹോൺ. 2018ൽ നടന്ന ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും നീരജ് സ്വർണം നേടിയതു ഹോണിനു കീഴിലാണ്. ടോക്കിയോ ഒളിംപ്കിസിലും ഹോൺതന്നെയായിരുന്നു പരിശീലകൻ. 

താരങ്ങളുടെയും പരിശീലകരുടെയും പ്രകടനത്തിന്റെ നിലവാരം പരിശോധിച്ചതിനു ശേഷമാണു നടപടിയെന്നു എഎഫ്ഐ പ്രസിഡന്റ് ആദിൽ സുമാറിവാല്ല പറഞ്ഞു. ‘ഹോണിനെ മാറ്റാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ പ്രകടനം നല്ലതല്ല. പുതിയ രണ്ടു പരിശീലകരെ പകരം കൊണ്ടുവരും’ അദ്ദേഹത്തിന്റെ വാക്കുകൾ. ഹോണിനൊപ്പം പരിശീലിക്കാൻ നീരജ് ചോപ്രയ്ക്കു പുറമേ ശിവ്പാൽ സിങ്, അന്നു റാണി എന്നീ താരങ്ങളും വിമുഖത അറിയിച്ചതായും എഎഫ്ഐ അധികൃതർ അറിയിച്ചു.