ധോണിയും മാലികും ഒരുപോലെ; യാത്രയയപ്പ് നൽകണം; സാമ്യം പറഞ്ഞ് സാനിയ

മഹേന്ദ്ര സിങ് ധോണിയും തന്റെ ഭർത്താവ് ശുഐബ് മാലികും പലകാര്യങ്ങളിലും ഒരുപോലെയാണെന്ന് സാനിയ മിർസ. ധോണിയുടെയും മാലികിന്റെയും സ്വഭാവത്തിലും വ്യക്തിത്വത്തിലുമാണ് സമാനതകളേറെയുള്ളത്.  ഇരുവരും സ്വതവേ നിശബ്ദരാണ്. അതേസമയം തന്നെ രസികരും. കളത്തിൽ ഇരുവരും വളരെ ശാന്തരാണെന്ന് സാനിയ പറയുന്നു.

മനസ്സു വച്ചിരുന്നെങ്കിൽ അനായാസം വിരമിക്കൽ മത്സരം ലഭിക്കുമായിരുന്ന താരമാണ് ധോണിയാണ് സാനിയ ചൂണ്ടിക്കാട്ടി. എന്നിട്ടും അതിനു ശ്രമിക്കാതെ നിശബ്ദനായി വിടവാങ്ങിയതാണ് ധോണിയെ ധോണിയാക്കുന്നത്. കളത്തിൽ ധോണി സ്വന്തമാക്കിയ നേട്ടങ്ങളെക്കുറിച്ച് വാചാലയായ സാനിയ, അദ്ദേഹത്തിന്റെ കളത്തിലെ പ്രകടനങ്ങളാണ് ബൃഹത്തായ വിരമിക്കൽ ചടങ്ങിനേക്കാൾ വലുതെന്നും ചൂണ്ടിക്കാട്ടി.

‘വിരമിക്കൽ വലിയൊരു ആഘോഷമാക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിൽ അതിന് ധോണിക്ക് കഴിയുമായിരുന്നു. നമ്മൾ അദ്ദേഹത്തിന് അർഹിച്ച യാത്രയയപ്പ് നൽകണമെന്നു തന്നെയാണ് എന്റെയും അഭിപ്രായം. ‘ഞാൻ അധികം ബഹളങ്ങൾക്കൊന്നും നിൽക്കാതെ കളമൊഴിയുന്നു’ എന്ന് പറയാൻ മാത്രം വലുപ്പമുള്ള വ്യക്തിയാണ് അദ്ദേഹം. ധോണിയെ ധോണിയാക്കുന്നതും ഇതേ ശൈലി തന്നെയാണ്. കരിയറിൽ സ്വന്തം പേരിൽ മാത്രമല്ല, രാജ്യത്തിനായും അത്രയേറെ നേട്ടങ്ങൾ സ്വന്തമാക്കിയ വ്യക്തിയാണ് ധോണി.

ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, മഹേന്ദ്രസിങ് ധോണി എന്നിവരുടെ പേരാണ് സാനിയ പറഞ്ഞു.