കേരളത്തിനു വേണ്ടി കളിച്ചവരെ ഉള്‍പ്പെടുത്തിയ പുതിയ സന്തോഷ് ട്രോഫി സംഘടന

ഇന്നേവരെ കേരളത്തിനു വേണ്ടി സന്തോഷ്ട്രോഫി കളിച്ച എല്ലാ കളിക്കാരേയും ഉള്‍പ്പെടുത്തിയ പുതിയ സംഘടന രൂപികരിച്ചു. സന്തോഷ്ട്രോഫി കളിച്ച നൂറിലേറെ താരങ്ങള്‍ തൃശൂരിലെ ആദ്യ യോഗത്തില്‍ പങ്കെടുത്തു.  

ഐ.എം.വിജയന്‍, സി.വി.പാപ്പച്ചന്‍, ജോ പോള്‍ അഞ്ചേരി തുടങ്ങി കേരളത്തിന്‍റെ തലയെടുപ്പുള്ള ഫുട്ബോള്‍ താരങ്ങള്‍ പുതിയ സംഘടന രൂപികരിക്കാന്‍ മുന്‍കയ്യെടുത്തു. ടി.കെ.ചാത്തുണ്ണി, വിക്ടര്‍ മഞ്ഞില തുടങ്ങിയ പഴയകാല താരങ്ങളും സംഘടനയില്‍ അംഗങ്ങളായി. ഫുട്ബോള്‍ താരങ്ങളുടെ ക്ഷേമത്തിനായി കൈകോര്‍ക്കുകയാണ് സംഘടനയുടെ ലക്ഷ്യം.

കെ.ടി.ചാക്കോ, കുരികേശ് മാത്യു, മാര്‍ട്ടിന്‍ മാത്യു, ബെന്നി തുടങ്ങി സന്തോഷ്ട്രോഫി കളിച്ച താരങ്ങളെല്ലാം സ്വയം പരിചയപ്പെടുത്തിയപ്പോള്‍ കരഘോഷം ഉയര്‍ന്നു. സന്തോഷ് ട്രോഫി കളിയുടെ ഓര്‍മകള്‍ പരസ്പരം പങ്കുവച്ച ശേഷമാണ് ഓരോരുത്തരും മടങ്ങിയത്. സംഘടനയ്ക്കിതുവരെ പേരിട്ടിട്ടില്ല. ചലച്ചിത്ര താര സംഘടനയായ അമ്മയുടെ മാതൃകയില്‍ വിപുലമാക്കാനാണ് നീക്കം. നിലവില്‍ സന്തോഷ്ട്രോഫി കളിക്കുന്ന ആരേയും അംഗങ്ങളാക്കിയിട്ടില്ല.