'കള്ളൻ, കള്ളൻ, മാപ്പു പറയൂ'; ഓവലിൽ മല്യക്ക് ക്രിക്കറ്റ് ആരാധകരുടെ ശകാരം: വിഡിയോ

ഇന്ത്യ - ഓസ്ട്രേലിയ ലോകകപ്പ് മത്സരം വീക്ഷിക്കാനെത്തിയ വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്യയ്ക്ക് ഇന്ത്യൻ ആരാധകരുടെ ശകാരം. മത്സരത്തിനു ശേഷം കെന്നിങ്ടൻ ഓവൽ മൈതാനത്തിന്റെ പ്രധാന കവാടത്തിൽ ആരാധകർ മല്യയെ വളയുകയായിരുന്നു . മല്യ ചോർ ഹൈ എന്ന് ആർത്തു വിളിച്ച ജനക്കൂട്ടത്തിൽ നിന്ന് ഒരു വിധത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ മല്യയെ രക്ഷിച്ച് വാഹനത്തിൽ കയറ്റി വിട്ടത്.  ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും കടന്ന വിജയ് മല്ല്യ, ലോകകപ്പില്‍ ഇന്ത്യ ഓസ്ട്രേലിയ മത്സരം കാണാൻ എത്തിയതായിരുന്നു. 

മൽസരം കഴിഞ്ഞ് സ്റ്റേഡിയം വിടുമ്പോഴായിരുന്നു സംഭവം. മല്യക്കൊപ്പം കാമുകിയും കിങ്ഫിഷഫിന്റെ മുൻ എയർ ഹോസ്റ്റസുമായ പിങ്കി ലൽവാനിയും അമ്മ ലളിതയും ഉണ്ടായിരുന്നു. നൂറോളം ക്രിക്കറ്റ് ആരാധകരാണ് മല്യയെ വളഞ്ഞത്.  പലരും വളരെയധികം രോഷത്തോടെയാണ് മല്യയെ അധിക്ഷേപിച്ചത്. രംഗം വഷളായതോടെ മല്യയും പ്രതികരിച്ചു. .എന്റെ അമ്മയ്ക്ക് ഉപദ്രവമേൽക്കാതിരിക്കാനാണ് ശ്രദ്ധിക്കുന്നതെന്ന് മല്യ ഒരു റിപ്പോർട്ടറിനോട് പറഞ്ഞു.  മല്യയെ തുണച്ചും ചിലർ രംഗത്തെത്തി. ജനങ്ങൾക്ക് നിങ്ങളെ ഇഷ്ടമാണെന്നാണ് ഒരാള്‍ വിളിച്ച് പറഞ്ഞത്. അദ്ദേഹം കള്ളനല്ല എന്നും ആര്‍ക്കും തൊടാനാകില്ലെന്നുമാണ് മല്യയെ അവിടെ നിന്നും കടക്കാൻ സഹായിച്ചുകൊണ്ട് ഒരാൾ പറഞ്ഞത്. എന്നാൽ മറ്റൊരാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞത് ഇതാണ്. ' മനുഷ്യനായി ജീവിക്കൂ! രാജ്യത്തോട് മാപ്പ് പറയൂ' എന്നാണ്. അയാളോട് നന്ദി എന്ന് തിരികെ പറയുന്നുമുണ്ട് മല്യ. 

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും 9000 കോടി വായിപ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ടുവെന്ന കേസില്‍ ഇന്ത്യ തേടുന്നയാളാണ് മല്യ. 2016 മാര്‍ച്ച് 2 നാണ് മല്ല്യ ഇന്ത്യയില്‍ നിന്നും കടന്നത്.  റോയല്‍ ചലഞ്ചേര്‍സ് ബംഗലൂര്‍ ഐപിഎല്‍ ടീമിന്‍റെ ഉടമയായിരുന്നു വിജയ് മല്യ.