അബുദാബി ടെസ്റ്റ്; ഓസ്ട്രേലിയ തകർത്ത് പാക്കിസ്ഥാന് 375 റൺസ് വിജയം

അബുദാബി ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ പാക്കിസ്ഥാന് 373 റണ്‍സ് വിജയം. 538 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 164 റണ്‍സിന് പുറത്തായി . രണ്ട് ഇന്നിങ്സിലുമായി പത്തുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് അബ്ബാസാണ് ഓസ്ട്രേലിയയെ തകര്‍ത്തത്. രണ്ടുമല്‍സരങ്ങളുടെ പരമ്പര പാക്കിസ്ഥാന്‍  1-0ന്   സ്വന്തമാക്കി . 

രണ്ടുദിവസം ബാക്കിനില്‍ക്കെ ഓസ്ട്രേലിയക്ക് മുന്നില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയത് 538 റണ്‍സ് വിജയലക്ഷ്യം.  ആദ്യ ഇന്നിങ്സില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് അബ്ബാസ് രണ്ടാം ഇന്നിങ്സിലും ഒസ്ട്രേലിയയുടെ അന്തകനായി.

62 റണ്‍സ് വഴങ്ങി അബ്ബാസ് അഞ്ചുവിക്കറ്റ് നേട്ടം ആവര്‍ത്തിച്ചപ്പോള്‍ സ്മിത്തും വാര്‍ണറും ഇല്ലാത്ത ഓസ്ട്രേലയിന്‍ ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നത്  43 റണ്‍സുമായി മാര്‍നസ് ലാബുഷെയിന്‍ മാത്രം. രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ഓര്‍മിക്കാന്‍ എട്ടുവിക്കറ്റ് വീഴ്ത്തിയ നാഥന്‍ ലിയോണിന്റെ പ്രകടനം മാത്രം.ആദ്യ ഇന്നിങ്ങില്‍ അറുപത് റണ്‍സ് എടുക്കുംമുമ്പ് അഞ്ചുവിക്കറ്റ് നഷ്ടപ്പെട്ട പാക്കിസഥാനെ കരകയറ്റിയ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനും കന്നി ടെസ്റ്റില്‍ രണ്ട് അര്‍ധസെഞ്ചുറി നേടിയ ഫഖര്‍ സല്‍മാനും കൂടി അര്‍ഹതപെട്ടതാണ് പരമ്പര വിജയം