ഇ‌രുപത് പന്തിൽ സെഞ്ചുറി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സാഹ

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച്  വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യന്‍ ടെസ്റ്റ് ടീം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ. കൊൽക്കത്തയിൽ നടന്ന ജെ.സി മുഖർജി ട്രോഫി മത്സരത്തിലാണ് സാഹയുടെ മിന്നും പ്രകടനം. മത്സരത്തിൽ മോഹൻ ബഗാൻ ടീമിന് വേണ്ടി കളിച്ച സാഹ സെഞ്ചുറി നേടിയത് വെറും 20 പന്തിലാണ്.  ഈ റെക്കോർഡ് പ്രകടനത്തിൽ  14 സിക്സറുകളും നാല് ബൗണ്ടറിയുമാണ് സാഹ അടിച്ചുകൂട്ടിയത്. 

ആദ്യ ബാറ്റുചെയ്ത ബിഎന്‍ആര്‍ റിക്രിയേഷന്‍ ക്ലബ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 151 റണ്‍സാണ് സ്വന്തമാക്കിയത്. വിജയലക്ഷ്യം കേവലം ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ മോഹൻ ബഗാൻ മറികടന്നു. സാഹയെ കൂടെ സഹതാരം ഷുബോമോയ് 22 പന്തില്‍ 43 റണ്‍സെടുത്തു. ഇതോടെ ഒരു ഔദ്യോഗിക മത്സരത്തില്‍ വേഗമേറിയ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം എന്ന നേട്ടം സാഹ സ്വന്തമാക്കി.

ഓരോഷോട്ടും ആസ്വദിച്ചാണ് കളിച്ചതെന്ന് മല്‍സര ശേഷം സാഹ പറഞ്ഞു. മല്‍സരത്തില്‍ 510 ആണ് സാഹയുടെ സ്ട്രൈക്ക്റേറ്റ്. ഈ സീസണ്‍ ഐപിഎല്ലില്‍ സാഹയെ ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് ടീം സ്വന്തമാക്കിയത് അഞ്ച് കോടി രൂപയ്ക്കാണ്.