റൺഔട്ടായത് സഹിച്ചില്ല; മടങ്ങും വഴി അരിശം തീർത്ത് ബംഗ്ലാദേശ് താരം: വിഡിയോ

നിദാഹാസ് ട്രോഫിയില്‍ അമിത ആഹ്ലാദപ്രകടനവും മൈതാനത്തും പുറത്തും ബംഗ്ലാദേശ് താരങ്ങൾ അഴിച്ചു വിട്ട അക്രമവും ക്രിക്കറ്റിനുണ്ടാക്കിയ അപമാനം ചെറുതൊന്നുമല്ല. ലങ്കൻ താരങ്ങളെ പരിഹസിച്ചുളള കോബ്രാഡാൻസും അമ്പയർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്തതിനെ തുടർന്നായ സംഘർഷവുമെല്ലാം ബംഗ്ലാദേശ് ടീമംഗങ്ങളോട് അവമതിപ്പ് ഉണ്ടാക്കാൻ കാരണമാകുകയും ചെയ്തു. ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ തന്നെയാണ് ഡ്രസിംഗ് റൂമിന്റെ ചില്ലു വാതില്‍ തകര്‍ത്തതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ ബംഗ്ലാദേശ് വല്ലാതെ പ്രതിക്കൂട്ടിലാകുകയും ചെയ്തു. 

എന്നാൽ ഇന്ത്യക്കെതിരായ ഫൈനലിൽ റൺഔട്ടായതിനു തുടർന്ന് ബംഗ്ലാദേശ് താരം മഹ്മൂദുല്ല തന്റെ അരിശം തീർക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആറാമാനായി ക്രീസിലെത്തിയ മഹ്മൂദുല്ല മികച്ച ഫോമിൽ ബാറ്റ് ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി റൺഔട്ടായത്. ഡ്രംസിങ് റൂമിലേയ്ക്ക് പോകും വഴി സ്റ്റെയർകെയ്സിന് അടുത്തുളള ഇരുമ്പുകമ്പിയിൽ ചവിട്ടിയാണ് താരം അരിശം തീർത്തത്. കളിക്കളത്തിലും പുറത്തും ബംഗ്ലാദേശ് താരങ്ങൾ നടത്തിയ അമിത ആഹ്ലാദ് പ്രകടനം വൻ വിമർശനങ്ങൾക്കു വഴിവെയ്ക്കുകയും ചെയ്തു.

ശ്രീലങ്കൻ ആരാധകർ വളരെ വൈകാരികമായിട്ടായിരുന്നു ബംഗ്ലാദേശിന്റെ പരിഹാസത്തെയും അഹങ്കാരത്തെയും നേരിട്ടത്. ആവേശം ആകാശം തൊട്ട കലാശപ്പോരിൽ ബംഗ്ലദേശിന്റെ പോരാട്ടവീര്യത്തെ അനുഭവസമ്പത്തിന്റെ മികവിൽ കീഴടക്കി ഇന്ത്യ കീരിടത്തിൽ മുത്തമിട്ടപ്പോൾ ഇന്ത്യൻ ആരാധകരെക്കാൾ ശ്രീലങ്കൻ ആരാധകരായിരുന്നു വികാരഭരിതമായി ആ വിജയം ആഘോഷിച്ചത്. ഞായറാഴ്ച നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിലെ വിജയം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകർക്കൊപ്പം തന്നെ ശ്രീലങ്കൻ ആരാധകരും ആഘോഷമാക്കി. ഫൈനലിനു മുൻപു നടന്ന ശ്രീലങ്ക– ബംഗ്ലദേശ് മൽസരങ്ങളിലെ കോലാഹലങ്ങളുടെ മറുപടിയായിരുന്നു ആ വിജയഘോഷങ്ങൾ ഒക്കെയും. മത്സരം അവസാന ഓവർ വരെ നീണ്ടപ്പോൾ ഇന്ത്യയുടെ വിജയത്തിനു വേണ്ടി അവർ മനസുരുകി പ്രാർത്ഥിച്ചു. ദിനേശ് കാർത്തിക്കിന്റെ സിക്സറോടെ ഇന്ത്യ വിജയം രാജകീയമാക്കിയപ്പോൾ ശ്രീലങ്കൻ ആരാധകരും ആഹ്ലാദത്താൽ പൊട്ടിത്തെറിച്ചു.