മറക്കാനാകില്ല ആ ദിനം: മെസി

2014 ലോകകപ്പ് ഫൈനലിൽ ജർമനിയോടേറ്റ തോൽവിയുടെ വേദന ഒരിക്കലും മറക്കാനാകില്ലെന്നു അർജന്റീനൻ താരം ലയണൽ മെസി. അർജന്റീന മികച്ച ഫോമിൽ കളിച്ച ലോകകപ്പായിരുന്നു അത്. കപ്പുയർത്താൻ എല്ലാംകൊണ്ടും യോഗ്യർ. എന്നാൽ പ്രതീക്ഷകൾ തകർത്തുകൊണ്ടായിരുന്നു ജർമനിയുടെ മാരിയോ ഗോട്സേയുടെ വിജയഗോൾ. കാലമെത്ര കഴിഞ്ഞാലും ആ തോൽവിയുടെ വേദന മായ്ക്കാനാകില്ല. കോപ്പ അമേരിക്ക ഫൈനലിലെ തോൽവിയിലൊന്നും ഇത്രയ്ക്കു വേദനിച്ചിട്ടില്ലെന്നും മെസി പറയുന്നു. 

ഫൈനലിൽ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു 2014 ലോകകപ്പ് ഫൈനൽ. എന്നാൽ ഗോൾ മാത്രം അന്യം നിന്നു. ഒടുവിൽ മത്സരത്തിന്റെ 113ാം മിനിറ്റിൽ മരിയോ ഗോട്സേ ഗോളി മാത്രം മുന്നിൽ നിൽക്കെ മനോഹരമായ ഒരു ലോ വോളിയിലൂടെ അർജന്റീനയുടെ വല കുലുക്കി. ഫൈനലിൽ തോറ്റെങ്കിലും മെസിയായിരുന്നു ടൂർണമെന്റിലെ മികച്ച താരം.