എന്തിന് എന്നെക്കുറിച്ച് ഇല്ലാക്കഥകൾ മെനയുന്നു? വിതുമ്പിക്കരഞ്ഞ് നെയ്മർ

മാധ്യമങ്ങളിൽ തന്നെക്കുറിച്ച് വരുന്ന തെറ്റായ വാർത്തകളിൽ മനംനൊന്ത് ബ്രസീൽ താരം നെയ്മർ വിതുമ്പിക്കരഞ്ഞു. വാർത്താസമ്മേളനത്തിനിടെയായിരുന്നു താരത്തിനു സങ്കടം അടക്കാനാകാതെ പോയത്. 

ബാർസിലോണയിൽ നിന്നും പിഎസ്ജിയിലേക്കു ചേക്കേറിയതു മുതൽ നെയ്മറെക്കുറിച്ച് പൊടിപ്പും തൊങ്ങലും വച്ച് വാർത്തകൾ വന്നിരുന്നു. ടീമുമായി അത്ര സുഖത്തിലല്ലെന്ന രീതിയിലായിരുന്നു വാർത്തകൾ. പിഎസ്ജി പരിശീലകൻ ഉനൈ എംറേയുമായും സ്ട്രൈക്കർ എഡിസൺ കവാനിയുമായും താൻ നല്ല ബന്ധത്തിലാണെന്നും തെറ്റായ വാർത്തകൾ കൊടുക്കുന്നത് നിർത്തണമെന്നും വാർത്താസമ്മേളനത്തിൽ നെയ്മർ കണ്ണീരോടെ അഭ്യർഥിച്ചു. 

ഞാൻ ആരുടെ മുന്നിലും അഭിനയിക്കാറില്ല. എന്റെ മനസിലുള്ളത് തുറന്നു പറയും.തെറ്റായ വാർത്ത  വരുന്നത് ഞാൻ ഇഷ്ടപ്പെടില്ല. എന്റെ ക്ളബിൽ എനിക്കു ഒരു വിധത്തിലുമുള്ള പ്രശ്നങ്ങളുമില്ല. എന്നെ ക്ഷണിച്ചിട്ടാണ് പിഎസ്ജിയിലേക്ക് വന്നത്. മികച്ച പിന്തുണയുമാണ് ടീമിൽ നിന്നും കിട്ടുന്നത്. നന്നായി കളിക്കണമെന്നു മാത്രമാണ് എപ്പോഴുമുള്ള ആഗ്രഹം. കോച്ചുമായി കവാനുമായും പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ തെറ്റാണെന്നും നെയ്മർ പറഞ്ഞു. ലില്ലിയിൽ നടന്ന സൗഹൃമത്സരത്തിൽ ജപ്പാനെ 3–1 ന് തോൽപ്പിച്ച ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് നെയ്മർ വികാരാധീനനായി സംസാരിച്ചത്. 

സെപ്റ്റംബറിൽ ലിയോണിൽ നടന്ന മത്സരത്തിൽ പെനാൽറ്റി കിക്കെടുക്കുന്നതിൽ നെയ്മറും കവാനിയും അഭിപ്രായവ്യത്യാസമുണ്ടായതായി വാർത്തകൾ വന്നിരുന്നു.