ട്രാക്കിൽ തളിരിട്ട പ്രണയത്തിലൂടെ ജീവിതത്തിന്റെ ബാറ്റൺ കൈമാറാനൊരുങ്ങുന്ന രണ്ടു പേരുണ്ട് ദേശീയ അത്ലറ്റിക്ക് മീറ്റിൽ. ലോങ്ജംപിൽ സുവർണ നേട്ടം കൊയ്ത നീനയും സ്പ്രിന്റർ പിന്റോ മാത്യുവും. നവംബർ നാലിനാണ് ഇരുവരും വിവാഹിതരാവുക.
ട്രാക്കിലെ മിണ്ടാട്ടം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. സ്കൂൾ മീറ്റുകളിലൂടെ ഉയരങ്ങൾ കീഴടക്കിയ പിന്റോ മാത്യുവും വി.നീനയും നവംബർ നാലിന് ഒരുമിച്ച് ജീവിതത്തിന്റെ ട്രാക്കിലിറങ്ങും. ഇന്നലെ വനിതകളുടെ ലോങ്ങ് ജമ്പിൽ നീന സ്വർണമണിയുമ്പോൾ പ്രോത്സാഹനവുമായി പിന്റോ ഗാലറിയിലുണ്ടായിരുന്നു.
പശ്ചിമ റയിൽവേക്ക് കീഴിൽ രാജ്കോട്ടിലാണ് ഇരുവരും ജോലി ചെയ്യുന്നത്. അവിടെ നിന്ന് കൂടുതൽ അടുത്തു. കോമൺവെൽത്ത് ഗെയിംസ് ഉൾപ്പെടെ പ്രധാന മീറ്റുകൾ, വിവാഹശേഷം നീനയെ കാത്തിരിക്കുന്നുണ്ട്. നേട്ടങ്ങൾ ആവർത്തിക്കാൻ.
കോഴിക്കോട് മേപ്പയ്യൂരിലെ നാരായണൻ- പ്രസന്ന ദമ്പതികളുടെ മൂത്ത മകളാണ് നീന. മാത്യു ജോസഫ് - മോളി മാത്യു എന്നിവരുടെ മകനാണ് പിന്റോ.