ഉറങ്ങിക്കിടന്ന വയോധികയുടെ തലയിൽ കല്ലിട്ട് കൊലപാതകം; പ്രതിക്കായി തിരച്ചില്‍

തമിഴ്നാട്ടിൽ റോഡരികിൽ ഉറങ്ങിക്കിടന്ന വയോധികയുടെ തലയിൽ കല്ലിട്ട് കൊലപാതകം. വെല്ലൂരിൽ അരിക്കടയിലെ ജീവനക്കാരിയായ ചിന്ത എന്ന വൃദ്ധയാണ് കൊല്ലപ്പെട്ടത്. ഓടിരക്ഷപ്പെട്ട അക്രമിക്കായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.

വെല്ലൂർ ജില്ലയിലെ ഗുഡിയാത്തം എന്ന സ്ഥലത്താണ് ഞായറാഴ്ച പുലർച്ചെ ദാരുണ സംഭവം ഉണ്ടായത്. തരണാംപേട്ട് ബസാറിലെ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വൃദ്ധയാണ് കൊല്ലപ്പെട്ടത്. രാജേന്ദ്രൻ എന്നയാളുടെ അരി മൊത്ത വിൽപ്പന കടയിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട ചിന്ത എന്ന 75 കാരി. കടയ്ക്ക് പുറത്താണ് ഇവരും മറ്റു ജീവനക്കാരും കിടന്നുറങ്ങാറ്. പുലർച്ചെ മൂന്നരയോടെയാണ് ഇവരുടെ തലയിലേക്ക് കല്ല് പതിച്ചത്. പ്രദേശത്ത് അലഞ്ഞുതിരിയുന്ന യുവാവാണ് അക്രമി.

ആദ്യം സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൻറെ ചില്ലിൽ കല്ലെടുത്തിട്ടു. പിന്നീട് അടുത്ത കല്ലുമായി ജോലിക്കാർ കിടന്നുറങ്ങുന്ന കടത്തിണ്ണയിലെത്തി.   ഒരു കൂസലും കൂടാതെ വൃദ്ധയുടെ തലയിലേക്ക് കല്ലെടുത്ത് എറിഞ്ഞു.  ശബ്ദം കേട്ട് സമീപത്തുള്ളവർ ഉണർന്നതോടെ അക്രമി ഓടി. നാട്ടുകാർ പിന്തുടർമെങ്കിലും  പിടികൂടാനായില്ല. പോലീസെത്തി മൃതദേഹം ഗുഡിയാത്തം സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമിക്കായുള്ള തിരച്ചിൽ തുടരുകയാണ്. കൊലപാതകം നടത്തിയ യുവാവിന് മാനസിക അസ്വാസ്യം ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. 

police searching a person who killed an old woman by thrown a stone on her head at tamlnadu vellore