ലോക്ക്ഡൗണ്‍ പ്രണയം; 2 വട്ടം ഒളിച്ചോടി; ഒടുവില്‍ കൊല; കൈക്കുഞ്ഞുമായി കീഴടങ്ങി യുവാവ്

ഭാര്യയേയും ഭാര്യയുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയ ശേഷം ഒന്‍പത് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി പൊലീസില്‍ കീഴടങ്ങി യുവാവ്. അസമിലെ ഗോലഘട്ട് ജില്ലയിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ നസീബുര്‍ റഹ്മാന്‍ ബോറ എന്നയാളാണ് കൊലപാതകത്തിനു ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴങ്ങിയത്. 

2020ല്‍, കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് മെക്കാനിക്കല്‍ എന്‍ജിനീയറായ നസീബുറും ഇരുപത്തിനാലുകാരി സംഗമിത്ര ഘോഷും തമ്മില്‍ പ്രണയത്തിലായത്. ഫേസ്ബുക്ക് സൗഹൃദം പ്രണയമാകുകയായിരുന്നു. മാസങ്ങള്‍ക്കു ശേഷം ഇരുവരും കൊല്‍ക്കത്തയിലേക്ക് ഒളിച്ചോടി. സംഗമിത്രയെ മാതാപിതാക്കള്‍ തിരികെ കൊണ്ടുവന്നുവെങ്കിലും കൊല്‍ക്കത്തയില്‍ വച്ച് നസീബുറും സംഗമിത്രയും വിവാഹിതരായിരുന്നു. 

തൊട്ടടുത്ത വര്‍ഷം സംഗമിത്രയ്ക്കെതിരെ മാതാപിതാക്കള്‍ മോഷണക്കുറ്റത്തിന് പൊലീസില്‍ പരാതി നല്‍കി. കേസില്‍ അറസ്റ്റിലായി ഒരു മാസത്തോളം സംഗമിത്ര ജുഡിഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ജാമ്യം ലഭിച്ചപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം തന്നെ വീണ്ടും താമസം തുടങ്ങി. 2022ല്‍ സംഗമിത്രയും നസീബുറും വീണ്ടും ഒളിച്ചോടി. ചെന്നൈയിലെത്തിയ ഇവര്‍ ഇവിടെ അഞ്ചു മാസത്തോളം ഒന്നിച്ചുകഴിഞ്ഞു. ആഗസ്റ്റില്‍ ഇവര്‍ ഗോലഘട്ടിലേക്ക് മടങ്ങി. സംഗമിത്ര ഇതിനിടെ ഗര്‍ഭിണിയായിരുന്നു. 

നാട്ടില്‍ തിരികെയെത്തിയ ഇവര്‍ നസീബുറിന്റെ വീട്ടിലായിരുന്നു. നവംബറില്‍ ഇവര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചു. നാലുമാസങ്ങള്‍ക്കു ശേഷം സംഗമിത്ര കുഞ്ഞിനെയും കൊണ്ട് തന്റെ മാതാപിതാക്കള്‍ക്കരികിലേക്ക് പോയി. നസീബുര്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയശേഷമായിരുന്നു ഇത്. കൊലപാതകശ്രമം അടക്കമുണ്ടായെന്ന് പരാതിയിലുണ്ടായിരുന്നു. പിന്നാലെ നസീബുറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 28 ദിവസങ്ങള്‍ക്കു ശേഷം ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. 

ഇതിനു ശേഷം തന്റെ കുഞ്ഞിനെ കാണണമെന്ന ആവശ്യവുമായി നസീബുര്‍ സംഗമിത്രയെ സമീപിച്ചു. എന്നാല്‍ സംഗമിത്രയും മാതാപിതാക്കളും സമ്മതിച്ചില്ല. പിന്നാലെ നസീബുറിനോട് മോശമായി പെരുമാറി എന്നുകാട്ടി സംഗമിത്രയുടെ കുടുംബത്തിനെതിരെ നസീബുറിന്റെ സഹോദരന്‍ പൊലീസില്‍ പരാതിപ്പെട്ടു. പരസ്പരം പൊലീസില്‍ പരാതി നല്‍കിയ സംഭവങ്ങളടക്കം ഇരുകുടുംബങ്ങള്‍ക്കിടയിലും വലിയ പ്രശ്നങ്ങള്‍ക്ക് വഴിവച്ചു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പൊലീസില്‍ കീഴടങ്ങിയ നസീബുറിനെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി അസം പൊലീസ് അറിയിച്ചു. 

Man kills wife and her parents; Goes to cops with nine months old baby in his arms