പെൺകുട്ടിയെ കൊന്ന് മാൻഹോളിൽ തള്ളി; ക്ഷേത്ര പൂജാരി പിടിയിൽ

ഹൈദരാബാദിൽ പെൺകുട്ടിയെ കൊന്ന് മാൻഹോളിൽ തള്ളിയ ക്ഷേത്ര പൂജാരി പിടിയിൽ. പെൺകുട്ടിയുടെ കാമുകനായിരുന്ന സായി കൃഷ്ണയെന്ന ആളാണ് അറസ്റ്റിലായത്. നിലവിലുള്ള ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഹൈദരാബാദ് സരൂർ നഗർ സ്വദേശി വെങ്കിട്ടസൂര്യ സായി കൃഷ്ണയാണ് ക്രൂര കൊലപാതകം നടത്തിയത്. വിവാഹിതനായ ഇയാൾ അപ്സര എന്ന സമീപവാസിയുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുമായുള്ള ബന്ധം ഭാര്യ അറിഞ്ഞിരുന്നില്ല. പ്രണയബന്ധം പുരോഗമിക്കുന്നതിനിടെ നിലവിലെ ഭാര്യയെ ഉപേക്ഷിച്ച് നിയമപരമായി തന്നെ വിവാഹം കഴിക്കണമെന്ന് അപ്സര ആവശ്യപ്പെട്ടു. ക്ഷേത്ര പൂജാരിയായതിനാൽ ബന്ധം വേർപ്പെടുത്തി പുനർവിവാഹം ചെയ്യാൻ സാധിക്കില്ലെന്ന് സായ് കൃഷ്ണ പറഞ്ഞു. ഇതേ ആവശ്യം അപ്സര വീണ്ടും ആവർത്തിച്ചു. ഇതോടെയാണ് പെൺകുട്ടിയെ വകവരുത്താൻ സായ് കൃഷ്ണൻ തീരുമാനിച്ചത്. ഷംഷാബാദ് ഭാഗത്തേക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തിയാണ് ക്രൂര കൊലപാതകം നടത്തിയത്. തുടർന്ന് ശരീരം സരൂർ നഗറിലുള്ള ഒരു മാൻഹോളിൽ തള്ളുകയായിരുന്നു. 

പെൺകുട്ടിയെ കാണാനില്ലെന്ന് കുടുംബം ആർജിഐ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ക്ഷേത്ര പൂജാരിയായ വെങ്കിടസൂര്യ സായി കൃഷ്ണ പെൺകുട്ടിയെ വകവരുത്തിയെന്ന് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം മാൻഹോളിൽ തള്ളിയ പെൺകുട്ടിയുടെ ശരീരം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.