കുടുംബവഴക്ക്: മദ്യലഹരിയിൽ യുവാവിനെ കുത്തിക്കൊന്നു

ഇടുക്കി കുമളിയിൽ മദ്യലഹരിയിൽ രണ്ട് പേർ ചേർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തി. കുമളി റോസാപ്പൂക്കണ്ടം സ്വദേശി ലുക്ക്മാൻ അലിയെ ആണ് കൊലപ്പെടുത്തിയത്. കേസിൽ ബന്ധുക്കളായ രണ്ട് പേരെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം എന്ന് പൊലീസ് പറഞ്ഞു.

തമിഴ്നാട് കമ്പം സ്വദേശിയായ അബ്ദുൾ ഖാദർ , റോസാപ്പൂകണ്ടം സ്വദേശി അജിത് എന്നിവരെയാണ് കുമളി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ലുക്മാനും പ്രതികളും ബന്ധുക്കളാണ്. കുടുംബ വഴക്കിെന്റ പേരിൽ കേസ് കൊടുത്തതിൽ പ്രകോപിതനായ ലുക്മാൻ ഞായറാഴ്ച വൈകീട്ട് റോസാപ്പൂക്കണ്ടം ഭാഗത്തുവെച്ച് അബ്ദുൾഖാദറിനെ മർദിച്ചു. 

അടിപിടിയിൽ അവശനായ അബ്ദുൾ ഖാദറിനെ നാട്ടുകാർ ഇടപെട്ട് സംഭവസ്ഥലത്ത് നിന്നും പറഞ്ഞയച്ചു. മർദനമേറ്റതിന്റെ വൈരാഗ്യത്തിൽ ലുക്മാൻ മദ്യപിക്കുന്ന ബാറിന് സമീപം രാത്രി പതിനൊന്നോടെ അബ്ദുൾ ഖാദറും അജിത്തും കാത്തുനിന്നു. മദ്യപിച്ച് ബോധമില്ലാതെ ബാറിന് സമീപമുള്ള വഴിയിലൂടെ കടന്നുപോകുന്നതിനിടെ ലുക്മാനെ പിന്നിൽ നിന്നും അടിച്ചിട്ട ശേഷം കൈയ്യിൽ കരുതിയിരുന്ന കത്തി ഉപേയാഗിച്ച് പ്രതികൾ പുറത്തും വയറിനും തുടയിലും കുത്തി പരിക്കേൽപ്പിച്ചു. കൃത്യം നടത്തിയ ശേഷം പ്രതികൾ കമ്പത്തേക്ക് കടന്നു. അധികം ആളനക്കമില്ലാത്ത വെളിച്ചം കുറഞ്ഞ പ്രദേശവുമായതിനാൽ കൊലപാതകം നാട്ടുകാർ അറിയാൻ വൈകി. രാത്രിയിൽ ഇതുവഴി വാഹനത്തിലെത്തിയവരാണ് കുത്തേറ്റ് ചോര വാർന്ന് കിടക്കുന്ന ലുക്മാനെ കണ്ടത്. 

കമ്പത്തെ ലോഡ്ജിൽ പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. പീരുമേട് ഡി.വൈ.എസ്.പി. കുര്യാക്കോസ് .ജെ, കുമളി സി.ഐ. ജോബിൻ ആന്റണിയുടെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പിന്നീട് കോടിതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kumali murder, two arrsted