ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം

വയനാട് വൈത്തിരിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തമിഴ്നാട് സ്വദേശിനിയുടെ പരാതിയില്‍ സ്ത്രീകള്‍ ഉള്‍പ്പടെ ആറുപ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ തുടര്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.  വിഡിയോ റിപ്പോർട്ട് കാണാം. 

ഇടനിലക്കാരായ തിരുപ്പൂർ സ്വദേശി ശരണ്യയും  തിരുവനന്തപുരം സ്വദേശി ഭദ്രയും ചേര്‍ന്നാണ് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വയനാട്ടില്‍ എത്തിച്ചത്. തുടര്‍ന്ന് വൈത്തിരിയിലെ ഫ്ലാറ്റിലും ഹോം സ്റ്റേയിലുംവച്ച് പീഡിപ്പിച്ചു. തമിഴ്നാട് സ്വദേശിയായ യുവതിയുടെ പരാതിയില്‍ ആറു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശരണ്യ, ഭദ്ര എന്നിവരെ കൂടാതെ കോഴിക്കോട് സ്വദേശികളായ മുജീബ് റഹ്മാന്‍, ഷാജഹാൻ, വയനാട് സ്വദേശികളായ അനസ്, ഷാനവാസ് എന്നിവരാണ് പിടിയിലായത്. ആറുപേരെയും കൽപറ്റ ജെഎഫ്സിഎം കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ രണ്ടുപ്രതികള്‍ കൂടി പിടിയിലാകാനുണ്ട്.  കൽപറ്റ ഡിവൈഎസ്പി ടി.പി. ജേക്കബിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിവരശേഖരണത്തിനായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പൊലീസ് കസ്റ്റഡില്‍ വാങ്ങും. ഒളിവിലുള്ള പ്രതികള്‍ക്കായി അയല്‍സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.