വയനാട്ടിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്നു കരുതുന്ന ഗുണ്ടാതലവന്‍ സീസിങ് ജോസ് പിടിയില്‍. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡാണ് ആന്ധ്രാപ്രദേശില്‍ നിന്ന് ഇയാളെ പിടികൂടിയത്. കൊലക്കേസ് ഉള്‍പ്പടെ ഇരുപതോളം കേസുകളിലെ പ്രതിയാണ് ജോസ്. വിഡിയോ റിപ്പോർട്ട് കാണാം.
ആന്ധ്രാപ്രദേശിലെ കാക്കിനാഡയില്‍ നിന്നാണ് സീസിങ് ജോസിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി കാര്‍ത്തിക് മോഹനും മലപ്പുറം താനൂര്‍ സ്വദേശി ഷൗക്കത്തും അറസ്റ്റിലായി. ആന്ധാപ്രദേശ് പൊലീസിന്റെ സഹായത്തോടെയാണ് വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡ് ഇവരെ പിടികൂടിയത്. ബത്തേരി കൊളഗപ്പാറയിലെ വീട്ടില്‍ നിന്ന് 102 കിലോ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണമാണ് ജോസിലെത്തിയത്. അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു ജോസ്.
ജോസും സംഘവും ഉപയോഗിച്ചിരുന്ന രഹസ്യ അറകളുള്ള ടവേര വാനും പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്ന പുല്‍പ്പാറ ജോസ് അടവു തെറ്റുന്ന വണ്ടികള്‍ പിടിച്ചെടുക്കുന്ന ക്വട്ടേഷനുകള്‍ ഏറ്റെടുത്തതോടെയാണ് സീസിംഗ് ജോസെന്ന പേരു വീണത്. നിലവില്‍ കൊലക്കേസുള്‍പ്പടെ ഇരുപതോളം കേസുകളിലെ പ്രതിയാണ് ഇയാളെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.