രാത്രി കുരച്ചു; നായെ കാലുകെട്ടി മരക്കഷ്ണം കൊണ്ടു തലങ്ങും വിലങ്ങും തല്ലി; അറസ്റ്റ്

ബെംഗളുരു നഗരത്തില്‍ വളർത്തു നായയോടു ക്രൂരത. രാത്രി കുരച്ചെന്നാരോപിച്ചു കെട്ടിയിട്ടു മരക്കഷ്ണം കൊണ്ടു തല്ലിചതച്ചു. ദൃശ്യങ്ങള്‍പുറത്തായതിനു പിന്നാലെ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭയാനകം മറ്റൊരു വാക്കുകൊണ്ടും ഈ ക്രൂരതയെ വിശേഷിപ്പിക്കാനാവില്ല. രാത്രി സമയത്തു നിര്‍ത്താതെ കുരച്ചെന്നാരോപിച്ചാണ് മിണ്ടാപ്രാണിയെ ഇങ്ങനെ തല്ലിചതച്ചത്

ഈസ്റ്റ് ബെംഗളുരു മഞ്ജുനാഥ ലേയൗട്ടില്‍ തിങ്കളാഴ്ച രാത്രിയാണു സംഭവം. യുവാക്കള്‍ താമസിക്കുന്ന ഫ്ലാറ്റിനോടു ചേര്‍ന്നുള്ള വീട്ടിലെ നായ രാത്രി നിര്‍ത്താതെ കുരച്ചു. പ്രകോപിതരായ യുവാക്കള്‍ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഇരുമ്പ് കമ്പി ഉപയോഗിച്ച് കാലുകള്‍ കെട്ടിയിട്ടതിനുശേഷം മരത്തടി ഉപയോഗിച്ചു തലങ്ങും വിലങ്ങും തല്ലി. വേദനകൊണ്ടു പുളയുന്ന നായ തറയിലൂടെ നിരങ്ങി നീങ്ങുമ്പോഴും യുവാക്കള്‍ ആക്രമണം തുടര്‍ന്നു. ഉടമ തടസം പിടിക്കാനെത്തിയപ്പോള്‍ തള്ളി മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ  വ്യാപകമായി  പ്രചരിച്ചതോടെ കെ.ആർ. പുരം  പൊലീസ്  കേസെടുത്തു. കെആർ പുരത്തെ മഞ്ജു നാഥ ലെയൗട്ടിൽ താമസിക്കുന്ന രാഹുൽ, രജത്, രഞ്ജിത് എന്നിവരെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. ഗുരുതരമായി  പരിക്കേറ്റ  നായയെ സമീപത്തെ  ‌മൃഗാശുപത്രിയിലേക്ക് മാറ്റി.

Brutality towards domestic dog in Bengaluru city