കാസർകോട് വീട്ടിൽ കവർച്ച; 30 പവനും മൂന്നര ലക്ഷം രൂപയും മോഷണം പോയി

കാസർകോട് പൂച്ചക്കാട്ടിൽ വൻ മോഷണം. മെർച്ചൻറ് ഉദ്യോഗസ്ഥനായ വടക്കും മുനീറിന്റെ വീട്ടിൽ നിന്ന് മുപ്പതു പവനും മൂന്നര ലക്ഷം രൂപയും മോഷണം പോയി. ജനൽ പാളി കുത്തിതുറന്ന ശേഷം അകത്ത് കടന്നാണ് മോഷണം.

ഇന്ന് പുലർച്ചെ ഒന്നിനും നാലരയ്ക്കും ഇടയിലായാണ് മോഷണം നടന്നത്.  വീടിന്റെ മുകളിലെ നിലയിലെ ജനൽ പാളി കുത്തിതുറന്ന് അതുവഴി വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. പിന്നീട് താഴത്തെ നിലയിലെത്തി മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നു.

ബേക്കൽ പൊലീസിന്റെ നേതൃത്വത്തിൽ വിരൽ അടയാള വിദഗ്ധരും ഡോഗ് സക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കാഞ്ഞങ്ങാട് പൂച്ചക്കാട് ഭാഗത്ത് മോഷണം പതിവാകുകയാണ്. കഴിഞ്ഞ ദിവസം പൂച്ചക്കാട് ജുമാ മസ്ജിദിന് അടുത്തുള്ള മറ്റൊരു വീട്ടിലും മോഷണശ്രമം ഉണ്ടായി.