പാസ്പോർട്ട് വെരിഫിക്കേഷന് 1000 രൂപയും ഒരു കുപ്പി മദ്യവും; എഎസ്ഐ അറസ്റ്റിൽ

പഴയങ്ങാടി: പാസ്പോർട്ട് വെരിഫിക്കേഷനു കൈക്കൂലി വാങ്ങിയ പഴയങ്ങാടി എഎസ്ഐ വിളയാങ്കോട് സ്വദേശി പി.രമേശൻ(48) അറസ്റ്റിൽ. ഇന്നലെ വൈകിട്ട് 5 ഓടെ പഴയങ്ങാടി ബസ് സ്റ്റാൻഡിൽ വച്ചാണു പിടിയിലായത്. പുതിയങ്ങാടി മഞ്ഞര വളപ്പിലെ പി.ശരത്ത് കുമാറിന്റെ പരാതിയിലാണു വേഷം മാറിയെത്തിയ വിജിലൻസ് സംഘം രമേശനെ പിടികൂടിയത്. സ്റ്റേഷനിൽ വച്ച് പാസ്പോർട്ട് വെരിഫിക്കേഷന് 1000 രൂപയും ഒരു കുപ്പി മദ്യവും ആവശ്യപ്പെട്ടിരുന്നു. ഈ വിവരം ശരത്ത് കണ്ണൂർ വിജിലൻസിനെ അറിയിച്ചു.

വിജിലൻസിന്റെ നിർദേശ പ്രകാരം തുക കൈമാറുന്ന വിവരം എഎസ്ഐ രമേശനെ അറിയിക്കുകയും വിജിലൻസ് നൽകിയ രണ്ട് 500 രൂപ ഫിനാഫ്തലിൻ പുരട്ടിയ നോട്ടുകൾ എഎസ്ഐ രമേശനു കൈമാറുമ്പോൾ വേഷം മാറിയെത്തിയ വിജിലൻസ് സംഘം കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. 

സിഐ ഷാജി പട്ടേരി, പി.സുനിൽകുമാർ, എസ്ഐ കെ.പി.പങ്കജാക്ഷൻ, ജഗദീഷ്, എഎസ്ഐ എൻ.വി.രമേശൻ, പി.പി.നികേഷ്, സിപിഒ ഇ.കെ.രാജു, ഇ.വി.ജയശ്രീ, സുഗേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. രണ്ട് ഗസറ്റഡ് ഓഫിസർമാരുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്.