25 വർഷം ഒളിവിൽ; വ്യത്യസ്ത പേരുകൾ; 15 മോഷണം; ഒടുവിൽ പിടിയിൽ

 25 വർഷത്തിലേറെയായി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ. വിവിധ ജില്ലകളിലായി പതിനഞ്ചിലേറെ മോഷണക്കേസുകളിൽ പ്രതിയായ അരീക്കോട് മൂർക്കനാട് മോളയിൽ അബ്ദുൽ റഷീദി (55) നെയാണു മലപ്പുറം പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിലെ ഉക്കടയിൽ ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.റഷീദിന്റെ പേരിൽ ജില്ലയിലെ മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, എടവണ്ണ, തിരൂരങ്ങാടി, വാഴക്കാട് സ്റ്റേഷനുകളിലും എറണാകുളം, തൃശൂർ ജില്ലകളിലും മോഷണക്കേസുണ്ട്. 

നേരത്തേ അറസ്റ്റിലായിരുന്നെങ്കിലും പുറത്തിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലായാണ് ഏറെക്കാലം ഒളിവിൽ കഴിഞ്ഞത്. വ്യത്യസ്ത പേരുകളിലാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്.പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘമാണു പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ ജോബി തോമസ്, ടീം അംഗങ്ങളായ എസ്ഐ എം.ഗിരീഷ്, പി.സഞ്ജീവ്, ഐ.കെ.ദിനേശ്, പി.മുഹമ്മദ് സലിം, കെ.പി.ഹമീദലി, ജസീർ എന്നിവരാണു സംഘത്തിലുള്ളത്.