ആലപ്പുഴ, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തനം; ഒൻപതംഗ ഗുണ്ടാസംഘം പിടിയിൽ

ആലപ്പുഴ, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഒൻപതംഗ ഗുണ്ടാസംഘം കായംകുളത്ത് അറസ്റ്റിൽ. പിടിയിലായവരിൽ  കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ കടന്ന രണ്ടു ഗുണ്ടകളും ഉൾപ്പെടുന്നു. ആലപ്പുഴ, കായംകുളം, ഓച്ചിറ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലെ കേസുകളിൽ പ്രതികളാണ് അറസ്റ്റിലായ ഗുണ്ടാസംഘം.

കായംകുളം എരുവ സ്വദേശികളായ തക്കാളി ആഷിഖ്, വിഠോബ ഫൈസൽ, ചേരാവള്ളി  സമീർ,  കരുനാഗപ്പള്ളി തൊടിയൂർ ഹാഷിർ , നൂറനാട്  ഹാഷിം , ആലപ്പുഴ കോമളപുരം  മാട്ട കണ്ണൻ,മാവേലിക്കര  പല്ലാരിമംഗലം  ഉമേഷ്, ഓച്ചിറ സ്വദേശി മനു  കായംകുളം ഷാൻ  എന്നിവരാണ് പിടിയിലായത്. ആലപ്പുഴ, കായംകുളം, ഓച്ചിറ എന്നിവയടക്കം വിവിധപോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ് ഈ ഗുണ്ടാ സംഘം. കായംകുളം ഭാഗത്ത് ക്വട്ടേഷൻ ആക്രമണം നടത്തുന്നതിന് ഒരുക്കം നടത്തുന്നതിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലായത്.. കാപ്പാ നിയമ പ്രകാരം നാടുകടത്തിയവരാണ് വിഠോബ ഫൈസലും, തക്കാളി ആഷിഖും. കാപ്പാ നിയമം ലംഘിച്ചാണ് ഇരുവരും ആലപ്പുഴ ജില്ലയിൽ പ്രവേശിച്ച് ഈ സംഘത്തിനൊപ്പം ചേർന്നത്. ഇരുവർക്കുമെതിരെ കാപ്പാനിയമം ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്.

ഗുണ്ടാ സംഘം ക്വട്ടേഷൻ പ്രവർത്തനത്തിന് ഒത്തുചേർന്നതായി  ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്