എഴുപത്തിയഞ്ചുകാരനെ മകനും മരുമകളും ചേര്‍ന്ന് മര്‍ദിച്ചു; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ; അറസ്റ്റ്

പത്തനംതിട്ട വലഞ്ചുഴിയില്‍ എഴുപത്തിയഞ്ചുകാരനെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തു. ആവശ്യമെങ്കില്‍ വയോധികന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പത്തനംതിട്ട നഗരസഭ അറിയിച്ചു. അതേസമയം വയോധികനെ മര്‍ദിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.  ജില്ലാ പൊലീസ് മേധാവി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. വിഡിയോ റിപ്പോർട്ട് കാണാം. 

അബ്ദുള്‍ റഷീദിനെ മകനും മരുമകളും ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് അയല്‍വാസികളാണ്. സ്വത്തിന് വേണ്ടി എഴുപത്തിയഞ്ചുകാരനെ ഷാനവാസും ഷീജയും ഈ രീതിയില്‍ അടിക്കുന്നത് പതിവായിരുന്നുവെന്നും അയലത്തുകാര്‍ ആരോപിച്ചു. വെള്ളിയാഴ്ച്ചയും മര്‍ദിച്ചു. പരുക്കേറ്റ അബ്ദുള്‍ റഷീദിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഷാനവാസിനെയും ഷീജയെയും അറസ്റ്റു ചെയ്ത പത്തനംതിട്ട പൊലീസ് ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ദീര്‍ഘകാലം വീട്ടുകാരോട് അകന്ന് കഴിയുകയായിരുന്ന അബ്ദുള്‍ റഷീദ് അടുത്തിടെയാണ് കുടുംബ വീട്ടില്‍ മടങ്ങിയെത്തിയത്.