തേയില തോട്ടത്തിൽ വാറ്റ്; ചാരായവും കോടയുമായി 2 പേര്‍ പിടിയിൽ

ഇടുക്കി കട്ടപ്പനയില്‍ വാറ്റു കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ചാരായവും കോടയുമായി രണ്ടുപേര്‍ പിടിയില്‍. ഏലപ്പാറ സ്വദേശികളായ ജയമോൻ, രാജ്‍ലാൽ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കേസിലെ മുഖ്യപ്രതി പെരുമാളിനെ പിടികൂടാനായില്ല.

തവാരണ മേഖലയിലെ ആളൊഴിഞ്ഞ തേയില തോട്ടത്തിൽ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ചാരായ വാറ്റ് നടക്കുകയായിരുന്നു. രാവിലെ മുതൽ നിർമിച്ച ചാരായം വിൽപന നടത്താനായി മുഖ്യപ്രതിയും സ്ഥലയുടമയുമായ പെരുമാള്‍ പുറത്തുപോയ സമയത്തായിരുന്നു പരിശോധന. പെരുമാളിന്റെ സഹായിയായി പ്രവർത്തിച്ചിരുന്നവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 250 മില്ലി ചാരായവും 500 ലീറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. ലോക്ഡൗൺ ആരംഭിച്ചപ്പോൾ മുതൽ ഇവിടെ വാറ്റു കേന്ദ്രം പ്രവർത്തിക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പെരുമാളിനെ കണ്ടെത്താനായി അന്വേഷണം തുടങ്ങി.