പട്ടാപകൽ‌ ആക്രമിച്ച് ഫോണുമായി കടന്നു; 22കാരി അറസ്റ്റിൽ

ഡൽഹിയിൽ മൊബൈൽ കവർച്ച കേസിൽ 22 - വയസുകാരി അറസ്റ്റിൽ. മംഗോൾപുരി പൊലീസാണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യത്തിനായുള്ള പണം കണ്ടെത്താനാണ് യുവതി മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. 

ഡൽഹി സുൽത്താൻ പുരിയിൽ ഞായറാഴ്ച പട്ടാപകലാണ് സംഭവം നടന്നത്. റോഡിലൂടെ ഫോണിൽ സംസാരിച്ച് നടന്നു പോവുകയായിരുന്ന ക്യഷ്ണ വിഹാർ സ്വദേശിനിയെ പുറകിൽ നിന്ന് ആക്രമിച്ചാണ് 22 കാരി ഫോണുമായി രക്ഷപ്പെട്ടത്.

പരാതി ലഭിച്ചതോടെ അന്വേഷണം ആരംഭിച്ച ഡൽഹി പൊലീസ് 48ഓളം പേരെ ചോദ്യം ചെയ്തശേഷമാണ് പ്രതിയിലേക്കെത്തിയത്. നഷ്ടപ്പെട്ട ഫോണും മോഷണ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രവും പൊലീസ് കണ്ടെത്തി. മദ്യത്തിനുള്ള പണം കണ്ടെത്താനായി യുവതി മോഷണം നടത്തുക പതിവായിരുന്നു എന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.