കൊല കഴിഞ്ഞ് മൃതദേഹം കടവരാന്തയില്‍ ഉപേക്ഷിച്ചു; വിഡിയോ തുമ്പായി; അറസ്റ്റ്

കാസര്‍കോട് കോട്ടികുളത്തിലെ കടവരാന്തയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ ഒന്നിലധികം മുറിവുകളുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കേസില്‍ ഒരാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.  

കടവരാന്തയിലേയ്ക്ക് മൃതദേഹം വലിച്ചിഴച്ചുകൊണ്ടുവരുന്ന സിസിടിവി ദൃശ്യങ്ങളാണിത്. കൊലപാതകത്തിന് ശേഷം മൃതദേഹം കടവരാന്തയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം. മൃതദേഹത്തില്‍ തലയിലും മുഖത്തും മുതുകിലും മുറിവേറ്റിട്ടുണ്ട്. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. കര്‍ണാടക സ്വദേശിയാണെന്നാണ് സൂചന. കെട്ടിട നിര്‍മാണതൊഴിലിനായി മാസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് എത്തിയതാണെന്ന് പ്രദേശവാസികള്‍ മൊഴിനല്‍കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍  ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. 

എന്നാലിയാള്‍ കുറ്റം സമ്മതിച്ചിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടി വരുമെന്ന് ബേക്കല്‍ പൊലിസ് അറിയിച്ചു. പിടിയിലായ ആളും കര്‍ണാടക സ്വദേശിയാണ്. സിസിടിവി ദൃശ്യത്തില്‍ ഒരാളെ മാത്രമേ കാണുന്നുള്ളൂവെങ്കിലും കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്ന് പൊലിസിന് സംശയമുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.