തെരുവത്ത് കടവില്‍ കവര്‍ച്ച തുടരുന്നു; കള്ളൻമാരെ തുരത്താൻ നാട്ടുകാർ രംഗത്ത്

കള്ളന്‍മാരെ തുരത്താന്‍ സ്വയം പ്രതിരോധ നടപടികളുമായി കോഴിക്കോട് തെരുവത്ത് കടവിലെ കുടുംബങ്ങള്‍. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സര്‍വവക്ഷിയോഗം ചേര്‍ന്ന് പ്രതിരോധ നടപടികള്‍ വിലയിരുത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ വിവിധ വീടുകളിലും സ്ഥാപനങ്ങളിലും വ്യാപകമായ കവര്‍ച്ചയാണുണ്ടായത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വിവിധയിടങ്ങളില്‍ അതിക്രമങ്ങളുമുണ്ടായി. 

അടച്ചിരുന്നാല്‍ കോവിഡ് വിട്ടുനില്‍ക്കുമെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ കള്ളന്‍മാര്‍ വെറുതെയിരിക്കില്ലെന്നതാണ് തെരുവത്ത് കടവുകാരുടെ അനുഭവം. പൂട്ടിയിട്ട വീടുകളില്‍ പലയിടത്തും കവര്‍ച്ചയുണ്ടായി. സ്വര്‍ണവും പണവും അടയ്ക്ക നാളികേരം തുടങ്ങി സകലതും കവര്‍ന്നു. ഒറ്റപ്പെട്ട സംഭവമെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് പലയിടത്തും പതിവായി. കള്ളന്‍മാരുടെ ക്രൂരതയില്‍ പലരുടെയും ഉപജീവന മാര്‍ഗം വരെയടഞ്ഞു. 

വീട്ടിനുള്ളില്‍ കിടന്നുറങ്ങുന്ന സ്ത്രീകളെയും കുട്ടികളും ഇവര്‍ പല തരത്തില്‍ ഉപദ്രവിച്ചു. പതിവായതോടെ പുരുഷന്‍മാരില്‍ പലരും ഒളിഞ്ഞുനോട്ടക്കാരുടെ വീടുകളിലെത്തി വിലക്കി. ആവര്‍ത്തിക്കില്ലെന്ന നിലപാടെടുത്തെങ്കിലും പിന്നീടും പഴയമട്ടിലായി. പരാതി പറഞ്ഞവരെ മാത്രം ലക്ഷ്യമാക്കി ആക്രമണം തുടര്‍ന്നു.

ഒരു നാടാകെ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പ്രതിരോധം തീര്‍ക്കാന്‍ നാട്ടുകാരും രംഗത്തിറങ്ങിയത്. ലഹരി ഉപയോഗം വല്ലാതെ കൂടിയ യുവാക്കളെ രക്ഷിക്കാന്‍ കൂടുതല്‍ ഇടപെടലുണ്ടാകണമെന്ന് ജനപ്രതിനിധികളും ആഗ്രഹിക്കുന്നു. 

തെരുവത്ത് കടവില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറകള്‍ പൂര്‍ണമായും പ്രവര്‍ത്തന യോഗ്യമാക്കും. പൊലീസിന്റെ പരിശോധനയ്ക്കൊപ്പം നാട്ടുകാരും രാത്രിയില്‍ ജാഗ്രതയിലാകും. പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ഓരോ ചലനങ്ങളും കൃത്യമായി പരസ്പരം കൈമാറുന്നതിനാണ് തീരുമാനം. സര്‍വകക്ഷി യോഗത്തില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികളും എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. v