പെണ്‍കുട്ടി മൂന്നാംവട്ടവും പീഡനത്തിന് ഇരയായ കേസ്: അയൽക്കാരി അറസ്റ്റില്‍

മലപ്പുറം പാണ്ടിക്കാട് സര്‍ക്കാര്‍ ഹോമില്‍ നിന്ന് കുടുംബത്തിനൊപ്പം വിട്ടയച്ച പെണ്‍കുട്ടി മൂന്നാംവട്ടവും പീഡനത്തിന് ഇരയായ കേസില്‍ അയല്‍ക്കാരിയായ യുവതി അറസ്റ്റില്‍. പാണ്ടിക്കാട് സ്വദേശിയായ രഹനയാണ് അറസ്റ്റിലായത്.  

ലൈംഗീക പീഡനത്തിന് ഇരയാക്കിയവര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ച വയ്ക്കാന്‍ സഹായിച്ചത് രഹന എന്ന രമ്യയാണ്. പീഡനക്കേസിലെ മറ്റു പല പ്രതികള്‍ക്കുമിടയില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച രഹനയെ പാണ്ടിക്കാട് സി.ഐ എം. മുഹമ്മദ് ഹനീഫയും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതി രഹനയുടെ പിതാവ് സമീര്‍ബാബു എന്ന ചന്ദ്രനും ഭര്‍ത്താവ് മുജീബ് റഹ്മാനും കേസില്‍ പ്രതികളാണ്.  44 പ്രതികളുളള കേസില്‍ ഇതോടെ 26 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

പുതുതായി റജിസ്റ്റര്‍ ചെയ്ത 29 കേസുകളിലായി ഇനി 19 പ്രതികള്‍ കൂടി പിടിയിലാവാനുണ്ട്. ആസൂത്രിതമായി ഒരു സംഘമല്ല പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതോടെ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത ബന്ധുക്കള്‍ അടക്കമുളളവരേയും വിശദമായി ചോദ്യം ചെയ്യണമെന്ന് സി.ഡബ്ല്യൂ.സി ആവശ്യപ്പെട്ടിട്ടുണ്ട്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയുടെ ചുമതലയുളള പി.പി. ഷംസിന്റെ നേതൃത്വത്തില്‍ 3 സി.ഐമാരും 7 എസ്.ഐ മാരുമടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.