മക്കളെ വീട്ടിൽ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും പിടിയിൽ

ആര്യനാട്: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പൊലീസ് പിടിയിൽ. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. പറണ്ടോട് ഒന്നാംപാലം സ്വദേശിനി 32 കാരിയെയും കാമുകൻ പറണ്ടോട് സ്വദേശി 33 കാരനെയും ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി 19–ാം വയസ്സിൽ ആണ് പറണ്ടോട് സ്വദേശി അന്യമതക്കാരനായ പ്രവാസിക്ക് ഒപ്പം ഇറങ്ങിപ്പോയി പുതിയൊരു ജീവിതം ആരംഭിച്ചതെന്ന് എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് യുവതി പേരുമാറ്റി പ്രവാസിയുടെ മതം സ്വീകരിച്ചാണ് താമസിച്ചത്.

ഇവർക്ക് 11, 13 വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ഇതിനിടെയാണ് യുവതി പറണ്ടോട് സ്വദേശി മറ്റൊരാളുമായി പ്രണയത്തിൽ ആകുന്നത്. പ്രവാസിയായ ഭർത്താവ് അടുത്ത മാസം നാട്ടിൽ വരാനിരിക്കെയാണ് വ്യാഴം വൈകിട്ടോടെ യുവതി പ്രണയത്തിൽ ആയ ആളുമായി ഒളിച്ചോടിയതെന്നു പൊലീസ് പറഞ്ഞു. വീട്ടിൽ ധരിച്ചിരുന്ന വേഷത്തിൽ ആണ് യുവതി പോയത്. തുടർന്ന് ബന്ധുക്കളും പൊലീസും ചേർന്ന് രാത്രി വൈകിയും സമീപത്തെ പുരയിടത്തിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

ശേഷം മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ആണ് കാമുകനൊപ്പം പോയതെന്ന് പൊലീസ് കണ്ടെത്തിയത്. കാമുകന്റെ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. യുവതിയെ അട്ടക്കുളങ്ങര സബ് ജയിലിലും കാമുകനെ നെയ്യാറ്റിൻകര സബ് ജയിലിലേക്കും മാറ്റി. ആര്യനാട് ഇൻസ്പെക്ടർ എൻ.ആർ.ജോസ്, എസ്ഐമാരായ ഡി.സജീവ്, എസ്.മുരളീധരൻ നായർ, എഎസ്ഐ എസ്.ബിജു, എസ്‌സിപിഒ മാരായ ബി.എസ്.സജിത്, വി.ജി.പ്രമിത തുടങ്ങിയവരാണ് ഇവരെ പിടികൂടിയത്.