ഷംനയുടെ മൊഴിയെടുത്തു; പ്രതികൾ ചതിയിൽ വീഴ്ത്തിയത് 20 പെൺകുട്ടികളെ

ബ്ലാക്ക് മെയിൽ കേസില്‍ നടി ഷംന കാസിമിന്റെ മൊഴിയെടുത്തു. ഹോം ക്വാറന്റിനില്‍ കഴിയുന്നതിനാല്‍ വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയാണ് വിവരങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞത്. തട്ടിപ്പിന്റെ ആസൂത്രണം ഹാരിസും റഫീഖും ചേര്‍ന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. സ്വര്‍ണക്കടത്ത് കെട്ടുകഥ മാത്രമാണെന്നും സൂചനയുണ്ട്.

ഹൈദരാബാദില്‍ നിന്ന് ഇന്നലെയെത്തി  കൊച്ചി മരടിലെ വീട്ടില്‍ ഹോം ക്വറന്റിനില്‍ പ്രവേശിച്ചതിനാലാണ് ഷംന കാസിമിന്റെ മൊഴിയെടുപ്പ് വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയാക്കിയത്.  ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലും പെൺകുട്ടികളെ ചതിയിൽ വീഴ്ത്തിയകേസിലും 8 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. എല്ലാത്തിന്റെയും ആസൂത്രണം ഇന്നലെ അറസ്റ്റിലായ ഹെയർ സ്റ്റൈലിസ്റ് ഹാരിസും ഷംനയുടെ വരാനായി അഭിനയിച്ച റഫീഖും ചേർന്നാണ് എന്ന നിഗമനത്തിലാണ് പൊലീസ്. 

ഷംന കാസിമിന്റെ നമ്പർ പ്രതികൾക്ക് നൽകിയത് സിനിമ മേഖലയിലെ ഒരു വ്യക്തിയാണ്. നടിയില്‍ നിന്ന് പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം. സ്വര്‍ണക്കടത്ത് പ്രതികള്‍ കെട്ടിച്ചമച്ച കഥയാണെന്നും പോലീസ് പറയുന്നു. ഇരുപതിലേറെ പെണ്‍കുട്ടികളെ ഇവര്‍ ചതിയില്‍ വീഴ്ത്തി. പ്രതികള്‍ തട്ടിയെടുത്ത ആഭരങ്ങളടങ്ങിയ 8 പവന്‍ സ്വര്‍ണം കണ്ടെടുത്തു.