ഇല്ലാത്ത കോവിഡ് രോഗിയുടെ റൂട്ട് മാപ്പ് ഉണ്ടാക്കി ‘പക’ തീർത്തു; യുവാവ് കുടുങ്ങി

കോവിഡ് രോഗി സഞ്ചരിച്ചുവെന്ന പേരില്‍ റൂട്ടുമാപ്പ് തയാറാക്കി പ്രചരിപ്പിച്ച യുവാവ് മലപ്പുറത്ത് പൊലീസില്‍ കുടുങ്ങി. കേസെടുത്തതിനൊപ്പം പ്രതിയെക്കൊണ്ടു തന്നെ സമൂഹ മാധ്യമങ്ങളില്‍ തിരുത്തിച്ച ശേഷമാണ് യുവാവിനെ വിട്ടയച്ചത്.

മലപ്പുറം മുണ്ടുപറമ്പില്‍ അഗ്നിരക്ഷ സേനയിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് യുവാവ് സ്വയം തയാറാക്കിയ റൂട്ടുമാപ്പ് ശബ്ദ സന്ദേശമായി പ്രചരിപ്പിച്ചത്.

മനസില്‍ തോന്നിയതോ ശത്രുതയുളളതോ ആയ മലപ്പുറത്തെ കുറെ സ്ഥാപനങ്ങളുടെ പേരുകള്‍  രോഗിക്ക് സമ്പര്‍ക്കമുണ്ടായെന്ന പേരില്‍ പ്രചരിപ്പിച്ചു. സ്ഥാപനങ്ങളില്‍ ആളു കയറാതെ ആയതോടെ ഉടമകള്‍ പരാതിയുമായെത്തി. പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി യുവാവിനെക്കൊണ്ടു തന്നെ തെറ്റു തിരുത്തിച്ചു. കേസുമെടുത്തു. 

പൊലീസ് സ്റ്റേഷനില്‍ വച്ച് ക്ഷമാപണം നടത്തുന്നത് ആദ്യ ശബ്ദ സന്ദേശത്തേക്കാള്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കുളള മുന്നറിയാപ്പാണിത്.